പണ്ടൊക്കെ പ്രണയനൈരാശ്യത്തില്പ്പെടുന്നയാള് സ്വയം ജീവനൊടുക്കുകയോ ജീവിതാന്ത്യം വരെ ഏകാകിതയുടെ വാല്മീകത്തില് കഴിയുകയോ ആയിരുന്നു പതിവെങ്കില്‍, ഇക്കാലത്ത് അത്തരം നൈരാശ്യത്തില്പ്പെടുന്നവര് ആത്മഹത്യയോടൊപ്പമോ അല്ലാതെയോ തന്നെ നിരാശപ്പെടുത്തിയ ആളെയും വകവരുത്തുന്നു. അങ്ങനെയുള്ള പക പോക്കലില്‍ മിക്കപ്പോഴും പെണ്‍കുട്ടികളാണ് ഇരകളാകുന്നത്. ഇതിന്റെയൊക്കെ അടിവേരുകള്‍ ആണ്ടുകിടക്കുന്നത് നേരാംവണ്ണം ശിക്ഷണം കിട്ടാത്ത മനസ്സില്‍ തന്നെയാണ്.
ആഗ്രഹിക്കുന്നതെന്തും തനിക്ക് കിട്ടിയിരിക്കണം എന്ന ശാഠ്യം മുറുകെ പിടിക്കുവാനും അതിനു വേണ്ടി എന്തും ചെയ്യണം എന്നൊരു നിലപാട് സ്വീകരിക്കാനും മനസ്സിനേയും ബുദ്ധിയേയും തയ്യാറാക്കുക മാത്രമാണ് ഇപ്പോള്‍ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു തരം ആത്മാവില്ലാത്ത ശിക്ഷണമാണ് മതമില്ലാത്ത ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിനകത്തു നിന്നും പുറത്തു നിന്നും ലഭിക്കുന്നത്. വിദ്യാലയത്തിന്റെ സ്ഥാപനവും നടത്തിപ്പും വഴിവിട്ട രീതിയില്‍ ആണെങ്കില്‍ അവിടുന്ന് എത്രകണ്ട് ധര്മ്മബോധമുളവാക്കാന് ഉതകുന്ന വിദ്യ ലഭിക്കും?
വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ ജന്തുഹത്യ നടത്തി ഉത്സവം ആഘോഷിക്കുക, അദ്ധ്യാപികക്ക് പട്ടട ഒരുക്കുക, ഇത്തരം മൃഗീയതയെക്കല്ലാം അദ്ധ്യാപകര്‍ തന്നെ കൂട്ടുനില്ക്കുക തുടങ്ങിയ പ്രവൃത്തികള്‍ ധര്മ്മചിന്താഗതി യുവജനങ്ങളില്‍ പകരാന്‍ സഹായിക്കുമോ? തങ്ങള്ക്കിഷ്ടമില്ലാത്തതൊന്നും ഇവിടെ പുലരരുത് എന്ന സംസ്ക്കാര ഹീനമായ ചിന്താഗതി വിദ്യ അഭ്യസിക്കുന്നവരുടേയും അഭ്യസിപ്പിക്കുന്നവരുടേയും മനസ്സില്‍ ഇടം പിടിക്കാതിരിക്കാതിരിക്കത്തക്ക തരം ശിക്ഷണം ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനു വേണ്ടി ചെലവിടുന്ന ധനവും സമയവും വ്യര്‍ത്ഥമത്രേ. ജന്മഭൂമി ഫെബ്രു. 3 ന്റെ മുഖപ്രസംഗം ഈ ചിന്തയ്ക്ക് അടിവരയിടുന്നു.
ആര്. ഗോപാലകൃഷ്ണന് നായര്‍ ,ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: