ഇടുക്കി: ചിന്നക്കനാലില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ തച്ചങ്കരി ഫൗണ്ടേഷന് കേറ്ററിങ് കോളേജിനായി ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ച സംഭവത്തില്‍ 12 ലക്ഷം രൂപ പിഴ ഈടാക്കി. ചിന്നക്കനാല്‍ പഞ്ചായത്താണ് നിയമലംഘനത്തിന് മൂന്നിരട്ടി തുക പിഴയായി വാങ്ങിയത്. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തി കെട്ടിടത്തിന് ലൈസന്‍സ് സമ്പാദിക്കാമെന്ന തച്ചങ്കരി ഫൗണ്ടേഷന്റെ വ്യാമോഹം ഇതോടെ പാഴായി. ഇനി സംസ്ഥാന സര്‍ക്കാരിന് മാത്രമെ ഇക്കാര്യത്തില്‍ ഇടപെടാനാകു.
2006- 2008 കാലത്താണ് ചിന്നക്കനാലില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചത്. ഭൂമിയുടെ കൈവശ രേഖയില്ലാതെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി നിരാക്ഷേപ പത്രം നല്കി. ഉടമസ്ഥാവകാശ രേഖയില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ 2014 ജനുവരി 20ന് പഞ്ചായത്ത് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ട് അന്വേഷണം നടത്തി.
2008ന് ശേഷം കോളേജ് കെട്ടിടവും ഹോസ്റ്റലും സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കരം ചിന്നക്കനാല്‍ വില്ലേജ് അധികൃതര്‍ സ്വീകരിക്കുന്നില്ല. കോളേജും ഹോസ്റ്റലും സ്ഥിതി ചെയ്യുന്ന വസ്തുവിനെ സംബന്ധിച്ച് റവന്യൂ വകുപ്പില്‍ തര്‍ക്കം നിലനില്ക്കുന്നു. അനധികൃതമായി നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ക്ക് യു.എ നമ്പര്‍ നല്കി കരം ഈടാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അനധികൃത നിര്‍മ്മാണം പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുന്ന കാര്യം ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യക്തമാണ്.
തുടര്‍ന്നാണ് 12 ലക്ഷം രൂപ മൂന്നാര്‍ കേറ്ററിങ് കോളേജ് അധികൃതരോട് വാങ്ങിയത്. കേറ്ററിങ് കോളേജിന്റെ ഭൂമി കൈയേറ്റവും ഇതില്‍ റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെക്കുറിച്ചും ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവരികയാണ്. പെന്ഷന് പറ്റിയ ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: