പാലക്കാട്: പുതുശ്ശേരിയിലെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് വെള്ളം നല്കുന്നതില് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്. ജനുവരി 15ന് ‘ജന്മഭൂമി’ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മദ്യക്കമ്പനികള്‍ ഊറ്റുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ജലസേചന വകുപ്പ് പുതുശ്ശേരിയിലെ മദ്യക്കമ്പനികള്‍ക്ക് അനിയന്ത്രിതമായാണ് വെള്ളം നല്‍കിയിരുന്നത്. യുണൈറ്റഡ് ബ്രൂവറീസിന് ഒരു ദിവസം ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍, എംപി ഡിസ്റ്റിലറിക്ക് 33,000 ലിറ്റര്‍ വെള്ളവുമാണ് നല്‍കുന്നത്. ഇത് ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ മൂന്നിരട്ടയിലധികം വരും ഉപയോഗം. മഴക്കാലം തുടങ്ങുന്നതുവരെ നല്കുന്ന വെള്ളത്തിന്റെ 75 ശതമാനം കുറയ്ക്കാനാണ് നിര്‍ദേശം.
ഫെബ്രുവരി ഒന്നു മുതല്‍ മെയ് 31 വരെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നല്കുന്ന വെള്ളത്തിന് 75 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 15 വരെ സാന്റ് ഫില്‍ട്രൈസേഷനും നിയന്ത്രണം. കൃഷി ആവശ്യത്തിനല്ലാതെ വെള്ളം പമ്പ് ചെയ്താല്‍ അവരുടെ വൈദ്യുത കണക്ഷന് വിച്ഛേദിക്കാനും കെഎസ്ഇബിക്ക് നിര്‍ദേശം നല്കി. കള്ള് ചെത്തുന്നതുമായി ബന്ധപ്പെട്ട് തെങ്ങിന്‍തോട്ടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്താലും വിച്ഛേദിക്കും.
അനധികൃത ചൂളകള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം. ചെക്ക് ഡാമുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പോലീസിനെ നിയോഗിക്കും. ഈ ഉത്തരവുകള്‍ ലംഘിച്ചാല്‍ ദുരന്തനിവാരണ വകുപ്പ് നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
പെപ്സിക്കും മലമ്പുഴയില്യില് നിന്നുള്ള കുടിവെള്ളം നല്കുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇതിനെതിരെ യാതൊരു നടപടിയെടുത്തില്ലെന്നതും ശ്രദ്ധേയം. ജലസേചന വകുപ്പ് നല്കുന്ന വെള്ളത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കമ്പനികള്‍ ജലസേചന വകുപ്പുമായി പ്രത്യേക കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും രേഖകളില്‍ പറയുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് കുടിവെള്ളം നല്കുന്നതില് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍ കളകടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: