കോട്ടയം: രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ യാത്രാ ബോട്ട് ‘ആദിത്യ’ യുടെ റഡാര്‍ പ്ലേറ്റ് നഷ്ടപ്പെടാനിടയായതിന് പിന്നില്‍ അട്ടിമറി നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ വൈക്കം-തവണക്കടവ് ജലപാതയില്‍ ആരംഭിച്ച സര്‍വീസ് വിജയപ്രദമായാല്‍ സംസ്ഥാനത്തെ ജലഗതാഗതം പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റാന്‍ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥതലത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
സൗരോര്‍ജ്ജ ബോട്ടുകളെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ റഡാര്‍ പ്ലേറ്റിന്റെ നഷ്ടപ്പെടലും കണ്ടെത്തലും ദുരൂഹമെന്ന നിഗമനത്തിലാണ് ജലഗതാഗത വകുപ്പും, ബോട്ട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച വിദഗ്ദ്ധ സമിതിയും. ബോട്ടിന് ഉള്‍വശത്ത് മാത്രമല്ല പുറത്തും സിസിടിവി ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
ആറ് വീതം സാധാരണ ബോള്‍ട്ടുകളും ലോക്ക് ബോള്‍ട്ടുകളും കൊണ്ട് ഉറപ്പിച്ചിട്ടുള്ളതാണ് നിയന്ത്രണ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്ന റഡാര്‍ പ്ലേറ്റ്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ ഇത് ഇളകി വീഴണമെങ്കില്‍ ബോള്‍ട്ട് അഴിച്ചുമാറ്റാന്‍ വിദഗ്ദ്ധരുടെ സഹായം ലഭിച്ചു. കൊച്ചിയില്‍ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. സൗരോര്‍ജ്ജ ബോട്ട് ഗുണപ്രദമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.
ആദ്യ സംരംഭമായതിനാല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് സര്‍വേയര്‍ (ഐആര്‍എസ്) സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ശേഷമാണ് സര്‍വീസ് ആരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ പരിശോധന പൂര്‍ത്തീകരിക്കാന്‍ ബോട്ട് പുറത്തിറങ്ങുന്നതിന് ഒരു വര്‍ഷം കൂടി കാലതാമസം വന്നു.
അട്ടിമറി സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ജലഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് വൈക്കത്ത് നിന്ന് തവണക്കടവിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചപ്പോഴാണ് ബോട്ടില്‍ റഡാര്‍ പ്ലേറ്റ് നഷ്ടപ്പെട്ടകാര്യം ജീവനക്കാര്‍ അറിഞ്ഞത്. ഈ സമയം 75 യാത്രക്കാരുണ്ടായിരുന്നു. ഉടന്‍ വേഗത നിയന്ത്രിച്ച് യാത്രക്കാരെ തവണക്കടവില്‍ എത്തിച്ചു.
ആള്‍ട്ടണ്‍ എന്ന ഫ്രഞ്ച് കമ്പനിയുടെ സാങ്കേതിക വിദ്യയാണ് സൗരോര്‍ജ്ജ ബോട്ടില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പത്ത് സൗരോര്‍ജ്ജ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം തേടി. പാരമ്പ്യേതര ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ബോട്ട് നിര്‍മ്മാണ ചെലവിന്റെ 50 മുതല്‍ 70 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതിന് അനര്‍ട്ടും കേന്ദ്രത്തെ സമീപിച്ചു. ഇത് അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ സമ്മതിച്ചു.
സുരക്ഷയെക്കുറിച്ച് പഠിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഐആര്‍എസ് സര്‍വേയര്‍ ഷമ്മി ഇന്നലെ വൈക്കത്ത് എത്തി സൗരോര്‍ജ്ജ ബോട്ട് പരിശോധിച്ചു. റഡര്‍ പ്ലേറ്റ് പരിശോധിച്ച് താത്കാലിക സര്‍ട്ടിഫിക്കറ്റ് നല്കി. ഒരു മാസത്തിനുള്ളില്‍ കേടായ റഡാര്‍ പ്ലേറ്റ് വ്യവസ്ഥയനുസരിച്ച് മാറ്റി നല്കാന് കമ്പനിയോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: