തിരുവനന്തപുരം: യൂണിവേഴ്സിറ്റികള്‍ക്ക് സ്വംയംഭരണം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ തന്നെ അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്. സിന്‍ഡിക്കേറ്റില്‍ നടന്ന സിപിഎം നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അക്കാദമിക്കുമുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന വി.വി.രാജേഷ്.എകെജി സെന്ററില്‍ നിന്നു പിണറായി വിജയന് നല്കിയ തീരുമാനമാണ് സിന്‍ഡിക്കേറ്റില്‍ സിപിഎം നോമിനേറ്റ് ചെയ്തവര്‍ യൂണിവേഴ്സിറ്റിയെ അടിച്ചേല്‍പ്പിച്ചത്. യൂണിവേഴ്സിറ്റികളെ രാഷ്ട്രീയവത്കരിക്കരുതെന്ന് മുറവിളികൂട്ടുന്നവര്‍ ലോ അക്കാദമിയില്‍ ചില വ്യക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് സിന്‍ഡിക്കേറ്റിലെ തീരുമാനം.
പിണറായി ഭരണത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം അധഃപ്പതിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അക്കാദമിയിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് പകരം സാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ലോ അക്കാദമി പ്രിന്‍സിപ്പലിനെ രക്ഷിക്കാനുള്ള നടപടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായിയുടെ ഈ ശ്രമങ്ങളെ കേരളത്തിന്റെ ജനകീയ ശക്തി ചെറുത്ത് തോല്പിക്കും.
പിണറായിയുടെ നയങ്ങള്‍ കണ്ട് സ്വാശ്രയ മാഫിയക്കാര്‍ ആഹ്ലാദഭരിതരാവുകയാണ്. പേരൂര്‍ക്കടയില്‍ നിന്ന് ഉയരുന്ന സമരാഗ്നി കേരളത്തിലെ സ്വാശ്രയ മാഫിയകളെ ചുട്ടെരിക്കുമെന്നും അത്തരം സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും വി.വി.രാജേഷ് പറഞ്ഞു.വൈകുന്നേരത്തോടെ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ സമരപ്പന്തലിലെത്തി വി.വി. രാജേഷിന് അഭിവാദ്യം അര്‍പ്പിച്ചു. അക്കാദമി സമരത്തെ പിന്തുണച്ച് നാടിന്റെ നാനാതുറകളില്‍ നിന്ന് നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരാണ് സമരപ്പന്തലിലേക്ക് എത്തുന്നത്.
കെപിഎംഎസ് നേതാക്കളായ ടി.വി.ബാബു, തുറവൂര്‍ സുരേഷ്, മുസ്ലീം ലീഗ് നേതാക്കളായ എം.കെ.മുനീര്‍, പാണക്കാട് ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, കോണ്‍ഗ്രസ്സ് നേതാവ് ജോസ് വാഴക്കാല, റോജി.എം. ജോണ്‍ എംഎല്‍എ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷറഫ് അലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് ലോ അക്കാദമിയിലെ സമരവുമായി മുന്നോട്ട് പോകുമെന് സമര സമിതി കണ്‍വീനര്‍ സി. ശിവന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: