പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡാമുകളും ജലസംഭരണികളുമുള്ള ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പദ്ധതി പ്രകാരം ജലം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ധാരാളം ജലമുണ്ടായിട്ടും കേരളത്തിന് അത് നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഒക്ടോബറില്‍ സംയുക്ത ജലക്രമീകരണ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേരളത്തിന് ജലം നല്‍കാമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിച്ചില്ല.
ഇവിടെ നിന്നുള്ള ജലം തിരുമൂര്ത്തിഡാമുകളിലേക്കും അവിടെ നിന്ന് തമിഴ്നാട്ടിലെ മറ്റു ഡാമുകളിലേക്കും കടത്തുകയായിരുന്നു. ഇതെല്ലാമറിഞ്ഞിട്ടും കേരള ഉദ്യോഗസ്ഥരും സര്‍ക്കാരും മൗനം പാലിക്കുകയായിരുന്നു. അന്തര്‍സംസ്ഥാന നദീജല കരാര്‍ തമിഴ്നാട് ലംഘിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കേരളത്തില്‍ മാറി മാറി വരുന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കാറുള്ളതാണ്. എന്നാല്‍ മഴക്കാലത്ത് ഡാമുകള്‍ നിറയുമ്പോള്‍ ഇക്കാര്യം മറക്കുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരും സര്‍ക്കാരും യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയാണ്.
പറമ്പിക്കുളം ആളിയാര്‍ കരാറിനെക്കുറിച്ച് പഠനം നടത്തിയ 9-ാം നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. കരാറിലെ വ്യവസ്ഥകള്‍ തമിഴ്നാട് പൂര്‍ണമായി പാലിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയുണ്ടായി. ‘വ്യവസ്ഥകള്‍ തമിഴ്നാട് ലംഘിച്ചിട്ടില്ലെന്ന മറുപടിയാണ് സമിതിക്ക് ലഭിച്ചത്. എന്നാല്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കരാറിലെ വ്യവസ്ഥകള്‍ പലതും തമിഴ്നാട് ലംഘിച്ചതായി സമിതിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.’1958 നവംബര്‍ 9 ന് മുന്‍കാല പ്രാബല്യത്തോടെ 1970 മെയ് 29 ന് എഴുതിയ കരാര്‍ കാലഹരണപ്പെട്ടു കഴിഞ്ഞു.
1988-ല്‍ ഈ കരാര്‍ പുതുക്കേണ്ടിയിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും അനക്കിയില്ല. ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നും വെള്ളം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് പ്രക്ഷോഭം നടത്തേണ്ട അവസ്ഥയിലാണ് . എന്നിട്ടും വെള്ളം ലഭിക്കാറില്ല. ഇതിനിടെയാണ് ശിരുവാണി ഡാമിലെ കരുതല്‍ ശേഖരത്തില്‍ നിന്ന് ജലം പമ്പ് ചെയ്ത് കോയമ്പത്തൂരിലേക്ക് നല്കിയാല് ആളിയാര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കാമെന്ന വിചിത്രമായ നിലപാടാണ് തമിഴ്നാട് സര്‍ക്കാരിന്റെത്. ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തില്‍ നിന്ന് ലഭിക്കേണ്ട മൂന്നിലൊന്ന് വെള്ളം പോലും ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടയിലാണ് പുതിയവാദവുമായി തമിഴ്നാട് രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: