തിരുവനന്തപുരം: അമ്പരപ്പിന്റെ വര്‍ണക്കുടകളും വിസ്മയപ്പൂക്കളും വിരിയിക്കാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവസരമൊരുക്കിക്കൊണ്ടുള്ള ഇന്ദ്രജാല പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും. പൂജപ്പുര മാജിക് അക്കാദമിയില്‍ രാവിലെ 10ന് ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ സാന്നിദ്ധ്യത്തിലാണ് പരിശീലനത്തിന് തുടക്കം കുറിക്കുന്നത്. മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന എം പവര്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ഇന്ദ്രജാല പരിശീലനം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളായ ഡോ.എല്‍.ആര് മധൂജന്, ഡോ.അശ്വതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന് പ്രോജക്ട് ഡയറക്ടര്‍ ഡോ.ബി.മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന് മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുക്കും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10.30ന് ആരംഭിക്കുന്ന ക്ലാസ് ഉച്ചയോടെ സമാപിക്കും. നാലുമാസം നീണ്ടു നില്ക്കുന്ന പരിശീലന കളരി ജൂണ്‍ 6ന് അവസാനിച്ച് 7ന് സാമൂഹ്യ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഇന്ദ്രജാല അരങ്ങേറ്റത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: