വിളപ്പില്‍: പുല്ലും പാഴ്ച്ചെടികളും മുളച്ച് കാടായ് മാറിയ പുഴ. ആദ്യം കാണുന്നവര്‍ പാടമെന്ന് കരുതിയേക്കാവുന്ന പുല്‍ക്കാട്. ഇത് അരുവിക്കര ജലസംഭരണിയുടെ വൃഷ്ടി പ്രദേശം. നഗരത്തിന്റെ ദാഹമകറ്റുന്ന അരുവിക്കര ഡാമിലേക്ക് സമൃദ്ധമായി നീരൊഴുക്ക് നടന്നിരുന്നത് ഇതുവഴിയാണ്. ഇന്ന് നീരൊഴുക്ക് നിലച്ച കരമനയാറിന്റെ വെള്ളനാട് മണിക്കുറുമ്പ് കടവിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണിത്.
ഒരുകാലത്ത് അരുവിക്കര ജലസംഭരണിയില്‍ നിന്ന് മണിക്കുറുമ്പിലേക്ക് ജലപാതയുണ്ടായിരുന്നു. ഇന്നത് പുല്‍ക്കാട് മൂടി പുഴയാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. കൂവക്കുടി, ശങ്കരമുഖം, കോട്ടയ്ക്കകം തുടങ്ങി അരുവിക്കരയിലേക്ക് ജലമൊഴുകിയെത്തുന്ന കരമനയാറിന്റെ വിദൂര പ്രദേശങ്ങളെല്ലാം ഇതേരീതിയില്‍ കാടുമൂടിയ സ്ഥിതിയാണ്. വറ്റാത്ത നീരുറവയായ കരമനയാര്‍ ഒഴുകിവരുന്ന പ്രദേശങ്ങളിലെ തീരത്ത് താമസിക്കുന്നവര്‍ക്ക് അടുത്തകാലം വരെ ജലക്ഷാമം കേട്ടറിവ് മാത്രമായിരുന്നു. എന്നാലിന്നവര്‍ വരള്‍ച്ചയുടെ കാഠിന്യം അറിയുന്നു. ഒരിറ്റ് ദാഹജലത്തിനായി കേഴുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ കെ.എസ് ശബരീനാഥന് എംഎല്‍എയുടെ നേതൃത്വത്തില്‍ അരുവിക്കര ജലസംഭരണി ശുചീകരണം ആഘോഷപൂര്‍വം നടത്തിയിരുന്നു. ജലസേചന വകുപ്പിന്റെ ലക്ഷങ്ങളാണ് ഇതിനായി പൊടിച്ചത്. പക്ഷേ സംഭരണിയുടേയും വൃഷ്ടിപ്രദേശത്തെയും പുല്‍ക്കാടും മാലിന്യങ്ങളും ഇന്നും പഴയ സ്ഥിതിയില്‍ തന്നെ. കാടുമൂടിയതിനാല്‍ സംഭരണിയിലേക്കുള്ള കയ്വഴികള്‍ ജലസാന്നിദ്യമില്ലാതെ തരിശായി മാറി.
തലസ്ഥാന നഗരത്തിലേക്ക് ശുദ്ധജലം എത്തുന്നത് അരുവിക്കരയില്‍ നിന്നാണ്. പേപ്പാറ ഡാമില്‍ സംഭരിച്ച് നിര്‍ത്തുന്ന വെള്ളം ആവശ്യാനുസരണം അരുവിക്കരയിലേക്ക് തുറന്നുവിട്ടാണ് പമ്പിംഗ് നടത്തുന്നത്. പേപ്പാറയും വരള്‍ച്ചയുടെ പിടിയിലാണ്. ഇനി എത്ര ദിവസം നഗരത്തിന് കുടിനീരു നല്‍കാനാവുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ക്കും നിശ്ചയമില്ല. കാടും പായലും മൂടിയതിനാല്‍ അരുവിക്കര ജലസംഭരണിയുടെ അരികില്‍ കഴിയുന്നവരും ഇപ്പോള്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: