എരുമേലി: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരില്‍ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് സസ്പെന്ഷന്. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമുള്ള നടപടി വിവാദത്തിലേക്ക്.
എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ രാജുവിനെയാണ് ഒന്നര മാസത്തിനു ശേഷം സസ്പെന്റു ചെയ്ത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ ജനുവരി 10 നായിരുന്നു സംഭവം. ഹൈറേഞ്ച് കുയിലുമല സര്‍വ്വീസില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7.30 ഓടെ തിരിച്ചെത്തിയ ഡ്രൈവര്‍ ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ പോകുന്നതിനിടെ രാത്രി 10 മണിയോടെ വെഹിക്കിള്‍ സൂപ്പര്‍വൈസറിനെ അസഭ്യം പറഞ്ഞുവെന്ന പരാതിയിന്മേല് കെട്ടിടത്തിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ രാജുവിനെ സ്ക്വാഡ് വിളിച്ചുണര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ സസ്പെന്ഷന്.
സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഹൈറേഞ്ച് റൂട്ട് അട്ടിമറിക്കാന്‍ ശ്രമിച്ച ജീവനക്കാരില്‍ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
എരുമേലി ഡിപ്പോയിലാരംഭിച്ച ഹൈറേഞ്ച് കുയിലുമല സര്‍വ്വീസ് ബസിന്റെ ഡ്രൈവറെ സസ്പെന്റ് ചെയ്തതിനു പിന്നില്‍ ഹൈറേഞ്ച് സര്‍വ്വീസ് അട്ടിമറിക്കാന്‍ ശ്രമിച്ച ലോബിയാണെന്ന ആരോപണം ശക്തമാണ്.
സിപിഎം അനുഭാവികളുടേതായ രണ്ടു സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാന്‍ ഹൈറേഞ്ച് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്ന വിവരം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.
എരുമേലിയില്‍ നിന്നും 4.30ന് ആരംഭിച്ച് വൈകിട്ട് 7.30ന് തിരിച്ചെത്തുന്ന ഹൈറേഞ്ച് സര്‍വ്വീസിന് പതിനായിരം രൂപയായിരുന്നു കളക്ഷന്‍. ഭരണകക്ഷി യൂണിയനില്‍പ്പെട്ട രാജുവിനെതിരെ നടപടിയെടുക്കാന്‍ സ്വന്തം യൂണിയനിലെ തന്നെ നേതാക്കള്‍ ചരട് വലിക്കുകയായിരുന്നു.
തട്ടിപ്പ് നടത്തി കയ്യോടെ പിടികൂടപ്പെട്ട ചില ജീവനക്കാര്‍ നിലനില്‍ക്കെയാണ് നിസാര സംഭവത്തിന്റെ പേരില്‍ രാജുവിനെ സസ്പെന്റ് ചെയ്തതെന്ന് ഒരു വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: