ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യപ്രതിജ്ഞയുടെ നിയമസാധുത സംബന്ധിച്ച് നിയമോപദേശം തേടിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ തല്ക്കാലം മാറ്റി വച്ചേക്കാമെന്ന സൂചനയാണുളളത്.
അനധികൃതസ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതിയുടെ വിധി ഒരാഴ്ച്ചയ്ക്കുളളിലുണ്ടാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് ഇന്നലെ സുപ്രീം കോടതിയില്‍ സെന്തില്‍ എന്നൊരാള്‍ ഹര്‍ജ്ജിയും ഫയല്‍ ചെയ്തിരുന്നു. ജയലളിതയോടൊപ്പം സ്വത്തുസമ്പാദനക്കേസില്‍ ശശികലയും പ്രതിയാണ്.
ശശികലയുടെ സ്ഥാനാരോഹണത്തെച്ചൊല്ലി എ.ഐ.എ.ഡി.എം.കെയിലും വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. കേസില്‍ വിധി പ്രതികൂലമായാല്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച്ചയ്ക്കുളളില്‍ രാജി വയ്ക്കേണ്ടതായും വരും. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാച്ചടങ്ങ് സുപ്രീം കോടതി വിധി വരുന്നതു വരെ നീട്ടി വച്ചേക്കുമെന്നാണ് സൂചന.
അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസില്‍ ജയലളിതയും ശശികലയും ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള ഒ. പനീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു.
ബദല്‍ സംവിധാനം ഉണ്ടാകും വരെ തുടരാനും നിര്‍ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പോയസ് ഗാര്‍ഡനിലെ വസതിയില്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു വേദിയായിട്ടുള്ള മദ്രാസ് സര്‍വകലാശാലാ ശതാബ്ദി ഓഡിറ്റോറിയത്തില്‍ തന്നെയാണു ശശികലയുടെയും സത്യപ്രതിജ്ഞ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: