ന്യൂദല്‍ഹി: അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഉന്നതര്‍ക്കെതിരെ നീങ്ങുമ്പോള്‍ എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അതുകൊണ്ടൊന്നും പോരാട്ടം അവസാനിപ്പിക്കില്ല, അത് ശക്തമായി തന്നെ തുടരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ലോക്സഭയില്‍ കോണ്‍ഗ്രസ്സിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു കുടുംബത്തിന്റെ സമ്മാനമല്ലെന്നും ഭഗത് സിങ്ങനെക്കുറിച്ചോ ചന്ദ്രശേഖര്‍ ആസാദിനെക്കുറിച്ചോ കോണ്‍ഗ്രസ് സംസാരിക്കാറില്ലെന്നും മോദി പറഞ്ഞു. ”കോണ്‍ഗ്രസ് രൂപീകരിക്കും മുന്‍പ് സ്വാതന്ത്ര്യ സമരം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച എന്നെപ്പോലുള്ള നിരവധി പേര്‍ക്ക്് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായില്ല. സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തിന് വേണ്ടി മരിക്കാന്‍ കഴിയാത്ത അവര്‍ ഇപ്പോള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും സേവനം ചെയ്യുകയുമാണ്”.
രാജ്യത്തിന് വേണ്ടി ഗാന്ധിജിയും ഇന്ദിരാഗാന്ധിയും ഉള്‍പ്പടെയുള്ളവര്‍ ജീവന് ത്യജിച്ചപ്പോള്‍ ബിജെപിയില്‍ നിന്നും ഒരു നായ പോലും ഉണ്ടായില്ലെന്ന പ്രതിപക്ഷ നേതാവ് ഖാര്‍ഗെയുടെ പരമര്‍ശത്തിന് മറുപടിയായി, തങ്ങള്‍ പാദസേവ ചെയ്യുന്ന സംസ്കാരത്തില്‍ വിശ്വസിക്കുന്നവരല്ലെന്ന് മോദി പറഞ്ഞു. ”എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം ചെയ്തത് ഒരു കുടുംബം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ജനാധിപത്യത്തിനും മുകളിലാണ് കുടുംബവാഴ്ച. അഴിമതി രാജ്യസേവനമാക്കിയവരാണ് അവര്‍. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുകയും പത്രസ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്തതായും മോദി പറഞ്ഞു.
ജനശക്തി പ്രധാനപ്പെട്ടതാണ്. ഇടക്കെപ്പോഴോ നമുക്ക് ഇത് നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് ഭരണത്തില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടു. ജനങ്ങളുടെ ശക്തിയാണ് പാവപ്പെട്ട കുടുംബത്തില്‍ ലഭിച്ച തന്നെ പ്രധാനമന്ത്രിയാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയത് കൃത്യമായ സമയത്താണ്. ശരീരം സജ്ജമായിരിക്കുമ്പോഴാണ് ഓപ്പറേഷന് നടത്തേണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായതിനാലാണ് നോട്ട് അസാധുവാക്കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പ്രതിപക്ഷം അനുവദിച്ചില്ല. ചാനല്‍ ചര്‍ച്ചകളിലായിരുന്നു അവര്‍ക്ക് താല്പര്യം. എത്ര പണം പുറത്തേക്ക് പോയി എന്നായിരുന്നു നേരത്തെ ജനങ്ങള്‍ ചോദിച്ചിരുന്നത്. ഇപ്പോള്‍ എത്ര തിരിച്ചു പിടിച്ചു എന്നാണ് ചോദിക്കുന്നത്.
സ്വഛ് ഭാരത് പോലെ, കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കി രാജ്യത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയാണ് നോട്ട് റദ്ദാക്കല്‍. സ്വര്‍ണം, സ്ഥലം എന്നിവയിലാണ് കള്ളപ്പണമുള്ളതെന്ന് ഖാര്‍ഗെ പറയുന്നു. ഇതിനോട് ഞാനും യോജിക്കുന്നു. എന്നാല്‍ എന്നു മുതലാണ് ഖാര്‍ഗെ ഇത് മനസിലാക്കിയത്?. 1988ല്‍ നിലവില്‍ വന്ന ബിനാമി നിയമം കോണ്‍ഗ്രസ് എന്തുകൊണ്ടാണ് നോട്ടിഫൈ ചെയ്യാതിരുന്നത്?. നിങ്ങള്‍ എത്രത്തോളം വലുതാണെന്നതല്ല, പാവങ്ങള്‍ക്ക് എത്ര നല്കുന്നുവെന്നതാണ് മാനദണ്ഡം. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് എന്റെ പോരാട്ടം. ഇത് തുടരും. എല്ലാം തെരഞ്ഞെടുപ്പ് കണ്ണിലൂടെയല്ല സര്‍ക്കാര്‍ കാണുന്നത്. രാജ്യതാല്പര്യമാണ് അതിനേക്കാള്‍ പ്രധാനം. മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: