പരവൂര്‍: പരവൂരിലെ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കശാപ്പ് ചെയ്യുമെന്ന് സിപിഎം എല്‍സി സെക്രട്ടറി.
പരവൂരില്‍ സിപിഎമ്മിന്റെ വ്യാപകമായ ആക്രമത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ബിജെപി പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരായി സിപിഎം പരവൂര്‍ ബസ് സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് സിപിഎം എല്സിസെക്രട്ടറി ശ്രീലാലിന്റെ കൊലവിളി. മൈക്കില്‍ കൂടി ഉറക്കെ കൊലവിളിച്ച് കുട്ടിസഖാക്കളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇടയിലേക്ക് വിഷം കുത്തിവച്ച് വീണ്ടും ആക്രമണം അഴിച്ചുവിടാനാണ് ഇയാള്‍ പദ്ധതിയിടുന്നത്. കഴിഞ്ഞവര്‍ഷം പരവൂരില്‍ ഉണ്ടായിരുന്ന സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ പരവൂര്‍ ജങ്ഷനില്‍ ഉണ്ടായിരുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും കൊടിമരങ്ങള്‍ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ പരവൂര്‍ ബസ് സ്റ്റാന്റിന്റെ ഭാഗത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ട് പരവൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഖാക്കള്‍ പറയുന്നത് അനുസരിക്കേണ്ട ഗതികേടാണ്. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് സുധീഷ് മിന്നിയായിരുന്നു. ഇയാള്‍ പ്രവര്‍ത്തകരുടെ ഇടയിലേക്ക് വര്‍ഗീയ വിഷം കുത്തിവച്ചാണ് സംസാരിച്ചത്. രാഷ്ട്രീയസംഘര്‍ഷം ഇല്ലാത്ത സ്ഥലമായിരുന്നു പരവൂര്‍. ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാനുള്ള നീക്കത്തിലാണ്. പോലീസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ കൊല്ലുമെന്ന് പരസ്യമായി പറഞ്ഞ എല്‍സി സെക്രട്ടറിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി പരവൂര്‍ മുനിസിപ്പല്സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രദീപ് ജി കുറുമണ്ടലി ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സനല്‍ ചപ്പോത്തില്‍, വൈസ് പ്രസിഡന്റ് സുരേഷ് കോങ്ങാല്‍, സെക്രട്ടറിമാരായ മൈലക്കല്‍ അശോകന്, രതീഷ് പരകുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: