മട്ടന്നൂര്‍: നഗരത്തില്‍ ഒരുഭാഗത്ത് തകൃതിയായ വികസനം നടക്കുമ്പോള്‍ വണ്ടിയോടിച്ച് ഉപജീവനം നടത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ അങ്കലാപ്പില്‍. നിലവില്‍ ഐ.ബി പരിസരത്ത് പാര്‍ക്ക് ചെയ്തുവരുന്ന ടാക്സി ഡ്രൈവര്‍മാരോട് ടൗണ്‍ സ്ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് ചിലര്‍ അറിയിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ടാക്സി വാഹനങ്ങള്‍ ബസ് സ്റ്റാന്റിനകത്ത് പാര്‍ക്ക് ചെയ്തു തുടങ്ങി.
കാല്‍നട യാത്രികര്‍ക്ക് പോലും സഞ്ചരിക്കുവാന്‍ ഇടമില്ലാത്ത പഴയ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലൂടെ ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ സഞ്ചരിക്കുന്ന ബസ് സ്റ്റാന്റിലെ പാതയിലാണ് ടാക്സി പാര്‍ക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റിലായിരുന്നു ടാക്സി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവിടെ ഒന്നര വര്‍ഷം മുമ്പ് വ്യാപാര സമുച്ചയം പണിതു തുടങ്ങിയതോടെ ടാക്സി വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി ഐ.ബി കോംപ്ലക്സില്‍ സ്ഥലമൊരുക്കി. ഇവിടെയും നിര്‍മാണ പ്രവര്‍ത്തനം തുടരുന്നതോടെയാണ് ടാക്സി ഡ്രൈവര്‍മാര്‍ ത്രിശങ്കുവിലായത്.
പൊലീസ് സ്റ്റേഷനു പിറകില്‍ നഗരസഭയ്ക്ക് സൗജന്യമായി ലഭിച്ച സ്ഥലത്ത് ടാക്സിസ്റ്റാന്റ് പണിയുന്നതുവരെ ഐ.ബി കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്യുവാനായിരുന്നു തീരുമാനമെങ്കിലും പൊലീസ് സ്റ്റേഷനു പിറകിലെ മൈതാനിയില്‍ യാതൊരു അടിസ്ഥാന സൗകര്യവും മാസങ്ങളായിട്ടും നഗരസഭ ഒരുക്കിയിട്ടില്ല. ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് പഴം- പച്ചക്കറി സ്റ്റാളിനും സ്റ്റേജിനും ടാക്സി സ്റ്റാന്റിനുമായി 11 ലക്ഷംരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിയും എങ്ങുമെത്തിയില്ല. ടാക്സികള്‍ സ്റ്റാന്റിനകത്ത് പാര്‍ക്ക് ചെയ്തു തുടങ്ങിയതോടെ കാല്‍നട യാത്രികരും ഏറെ പ്രയാസത്തിലായിരിക്കുകയാണ്. ടാക്സികള്‍ക്ക് ഉചിതമായ സ്ഥലം ഉടന്‍ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: