കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ്ഫോമും തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനിന്റെ സര്‍വ്വേയ്ക്ക് ഫണ്ടും ബജറ്റില്‍ അനുവദിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ കണ്ണൂരിലെ ജനങ്ങളും ട്രെയിന്‍ യാത്രക്കാരും ആഹ്ലാദത്തില്‍. നീണ്ടക്കാല ആവശ്യമായിരുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിന് അംഗീകാരം നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പാസഞ്ചേഴ്സ് അസോസിയേഷനും സ്വാഗതം ചെയ്തു. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിലാണ് പ്ലാറ്റ്ഫോമിന് അംഗീകാരം ലഭിച്ചത്. ടിക്കറ്റ് കൗണ്ടറും വിശാലമായ പ്രവേശനകവാടവും ഉണ്ടായിട്ടും നാലാം പ്ലാറ്റ്ഫോമില്ലാതിരുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. കൂടാതെ പ്ലാറ്റ്ഫോമുകളുടെ എണ്ണം കുറവായതിനാല്‍ ട്രെയിനുകള്‍ പലപ്പോഴും സ്റ്റേഷനെത്തും മുമ്പ് പിടിച്ചിടുകയാണ്. മൂന്നാം പ്ലാറ്റ്ഫോമിലേത് ഇടങ്ങിയ ഫ്ളൈഓവറായതിനാല് ട്രെയിനിറങ്ങുന്നവര്‍ക്ക് സ്റ്റേഷനു പുറത്തേക്ക് പോവാന്‍ ബുദ്ധിമുട്ടനഭവിക്കേണ്ട അവസ്ഥയും നിലവിലുണ്ട്. ഇത് യാത്രക്കാര്‍ക്ക് സമയം നഷ്ടവുമുണ്ടാക്കുകയും ചെയ്തിരുന്നു. നാലാം പ്ലാറ്റ്ഫോം യാഥാര്ത്ഥ്യമാകുന്നതോട ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരമാകും. നാലാം പ്ലാറ്റ്ഫോം യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് ട്രെയിനുകള്‍ക്ക് ഒരേ സമയം യാത്രതുടരാനും കഴിയും. പുതിയ പ്ലാറ്റ്ഫോമില്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോടെ കൂടുതല്‍ ലാഭവും റെയില്വേക്കുണ്ടാവും.
പാലക്കാട് ഡിവിഷനു കീഴിലെ എ ഗ്രേഡ് സ്റ്റേഷനുകളില്‍ ഒന്നാണ് കണ്ണൂര്‍. എന്നാല്‍ പലപ്പോഴും വികസന കാര്യത്തില്‍ കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ണൂരിനെ അവഗണിക്കുകയായിരുന്നു . ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ മന്ത്രാലയം നടപ്പിലാക്കിയത്. എസ്കലേറ്റര്‍, സബ്വേ, ലിഫ്റ്റ് എന്നിവയാണ് സ്റ്റേഷന് അനുവദിച്ചത്. എസ്കലേറ്റര്‍ ഒരു മാസം മുമ്പ് പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരുന്നു. ആഗസ്റ്റില്‍ നടക്കുന്ന ബഡ്ജറ്റ് റിവ്യൂ യോഗത്തില്‍ പ്ലാറ്റ്ഫോമിന് തുക അനുവദിക്കുന്നതോടെ നാലാം ഫഌറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന.
ഈ മാസം 27ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് എസ്റ്റിമേറ്റ് തയാറാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നറിയുന്നു.
തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനിന്റെ സര്‍വ്വേക്ക് ബജറ്റില്‍ തുക നീക്കിവെച്ചതും ജനങ്ങളുടെ വര്‍ഷങ്ങളായുളള ആവശ്യത്തിന്റെ സാഫല്യമായി. വര്‍ഷങ്ങളായുളള കണ്ണൂരുകാരുടെ സ്വപ്നങ്ങളാണ് റെയില്‍വേലൈനിന്റെ സര്‍വ്വേക്ക് പണം അനുവദിച്ചതിലൂടെ സാധ്യമാകുന്നത്. സര്‍വ്വേ പൂര്‍ത്തിയാവുകയും ലൈന്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നതോടെ ജില്ലയിലെ ജനങ്ങള്‍ക്ക് മൈസൂര്‍-ബാംഗ്ലൂര്‍ ഉള്‍പ്പെടെയുളള കര്‍ണ്ണാടകയിലെ പ്രദേശങ്ങളുമായി വളരെ എളുപ്പം ബന്ധപ്പെടാനും ജില്ലയുടെ വ്യാപാര-വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനും വഴിവെക്കും. മാത്രമല്ല കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ പോര്‍ട്ട് എന്നിവ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സജ്ജമാകുന്നതോടെ റെയില്‍വേയും യാഥാര്‍ത്ഥ്യമായാല്‍ വന്‍ മുന്നേറ്റം തന്നെ കണ്ണൂരിനുണ്ടാവും. വ്യാപാര-വാണിജ്യ മേഖലയിലെ സംഘടനകളും കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്ത് അറുപത് വര്‍ഷക്കാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യാത്ത കാര്യം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ യാഥാര്ത്ഥ്യമാക്കുന്നുവെന്നത് സര്‍വ്വത്ര പ്രശംസക്ക് കാരണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: