മദ്യം കഴിക്കുന്നത് അംഗത്വത്തിനുതന്നെ അയോഗ്യതയായിക്കരുതുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സോവിയറ്റ് യൂണിയന്, മദ്യപാനത്തില്‍നിന്ന് അവിടുത്തെ ജനതയെ മോചിപ്പിക്കാന്‍ വളരെ മുന്‍പേ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. എങ്കിലും അടുത്തകാലം വരെ ആ പരിശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചിരുന്നില്ല. മദ്യപാനശീലത്തിനെതിരായ പ്രചാരണത്തിന് വേണ്ടത്ര ചൂടും അവിടെ ഉണ്ടായിരുന്നില്ല.
മിക്ക വ്യവസായശാലകളിലും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്ത കാരണത്താല്‍ തൊഴിലാളികള്‍ ജോലി വിട്ടു പോകാനിടയാകരുതെന്ന് കരുതി അവരുടെ മദ്യപാനശീലത്തിന്റെ നേര്‍ക്ക് മാനേജുമെന്റുകള്‍ മിക്കവാറും കണ്ണടയ്ക്കുകയായിരുന്നത്രേ. മദ്യപാനം നിയന്ത്രിക്കുന്നതില്‍ ഇങ്ങനെ പരാജയപ്പെടുക നിമിത്തം റഷ്യയില്‍ കുറ്റകൃത്യങ്ങള്‍ വളരെ വര്‍ധിച്ചു എന്ന് ‘ഗന്നഡി പിസാരെവ്സ്കി’ ഒരു ലേഖനത്തില്‍ വെളിവാക്കുകയുണ്ടായി.
റഷ്യയിലെ യുവ കമ്യൂണിസ്റ്റ് ലീഗിന്റെ മോളോഡോയ് കമ്യൂണിസ്റ്റ് എന്ന മാസിക പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം റഷ്യയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 53.3% വും കൊലപാതകങ്ങളില്‍ 78.9% വും ബലാത്സംഗങ്ങളില്‍ 74.6%വും മറ്റുതരം കൈയേറ്റങ്ങളില്‍ 90.9%വും മദ്യപാനത്തിന്റെ ഫലമായിട്ടുണ്ടായതാണെന്ന് കാണുന്നു. ഒരു ജില്ലയിലെ വിവാഹമോചനക്കേസുകളുടെ കണക്കു പരിശോധിച്ചാല്‍ അവയില്‍ 71.4% കേസുകളും മദ്യപാനം നിമിത്തം ഉത്ഭവിച്ചതായി കണ്ടുവത്രേ. ചെറുപ്പക്കാരായ സ്ത്രീകളുടെയിടയില്‍ മദ്യപാനം വര്‍ധിക്ക നിമിത്തം റഷ്യയില്‍ ശിശുമരണം വളരെ വര്‍ധിക്കുകയുണ്ടായി. ഇതിലെല്ലാമധികം ഞെട്ടിപ്പിക്കുന്ന വസ്തുത, സ്കൂള്‍ കുട്ടികളില്‍ 70% മുതല്‍ 95% വരെ കുടിയന്മാരായിത്തീര്‍ന്നു എന്നതാണ്.
തൊഴില്‍ശാലകളില്‍ 30% മുതല്‍ 40% വരെ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജോലിക്കു ഹാജരാകാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും മാസികയില്‍ കാണുകയുണ്ടായി.
സോവിയറ്റ് റഷ്യ അഭിമുഖീകരിക്കുന്ന ഈ മദ്യഭീഷണി നേരിടാന്‍ തക്കവിധം ഒരു കുരിശുയുദ്ധം തന്നെ ഇന്നത്തെ അതിന്റെ മുഖ്യ ഭരണാധികാരിയായ ഗോര്‍ബച്ചേവ് ആരംഭിച്ചിരിക്കയാണ്. കര്‍ശനമായ മദ്യനിയന്ത്രണത്തിനായി 1985 ജൂണ്‍ ഒന്നാം തീയതി മുതല്‍ ഒരു പുതിയ നിയമംതന്നെ അവിടെ നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു.
ഈ നിയമം ചുരുങ്ങിയ കാലംകൊണ്ടുതന്നെ നല്ല ഫലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. എല്ലാ ഇനം മദ്യങ്ങളുടെയും ഉത്പാദനം 20-25% കുറഞ്ഞുകഴിഞ്ഞു. വീര്യം കൂടിയ മദ്യങ്ങള്‍ ലഭിക്കുക അവിടെ ദുഷ്കരമാക്കിത്തീര്‍ത്തിരിക്കുന്നു. മദ്യക്കടകള്‍ വൈകുന്നേരം രണ്ടു മണി മുതല്‍ എട്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മദ്യവില്‍പ്പനശാലകളുടെ എണ്ണം 50% കുറച്ചിട്ടുണ്ട്. 21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്ക്കാന് പാടില്ലെന്ന കര്‍ശനനിയമവും നടപ്പിലായിക്കഴിഞ്ഞു.
സോവിയറ്റ് റഷ്യയുടെ കര്‍ക്കശമായ ഈ പുതിയ മദ്യനയം അധികം താമസിയാതെ ആ രാജ്യത്തെ തികച്ചും മദ്യമുക്തമാക്കാനുള്ള നടപടികളുടെ പ്രാരംഭമാണെന്ന് കരുതാന്‍ ന്യായമുണ്ട്.
എന്നാല്‍ കേരളത്തിലെ റഷ്യന്‍ ഭക്തരായ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ മദ്യം നിരോധിക്കുന്ന കാര്യത്തെപ്പറ്റി പറയുന്നതും അവര്‍ പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് ഈ സന്ദര്‍ഭത്തില്‍ ഒന്നു ചിന്തിക്കുന്നത് രസാവഹമായിരിക്കും.
റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടനിവര്‍ത്തുന്ന ഈ സുഹൃത്തുക്കള്‍ക്ക്, കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് പറഞ്ഞാല്‍ ഇന്ന് ഒരു പേടിസ്വപ്നം പോലെയാണ്. മദ്യനിരോധനത്തെപ്പറ്റി പറയുന്നിടത്തെല്ലാം അതിനെ എതിര്‍ക്കാന്‍ വെറും വാക്കുകള്‍ മാത്രമല്ല. അവരുടെ എല്ലാ സംഘടിതശക്തിയും അവര്‍ ഇന്ന് ഇവിടെ അന്ധമായി ഉപയോഗപ്പെടുത്തിവരുന്നു. മദ്യം നിരോധിച്ചുകിട്ടാന് ഇവിടെ ജനങ്ങള്‍ സംഘടിച്ചു നടത്തുന്ന ഏതു പ്രവര്‍ത്തനങ്ങളേയും പരാജയപ്പെടുത്താന്‍ അവര്‍ കരുതിക്കൂട്ടി ശ്രമിച്ചുവരുന്നതായും കാണുന്നു.
മദ്യം കേരളത്തില്‍ നിരോധിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് മദ്യത്തൊഴിലാളികളേയും വ്യാജവാറ്റുണ്ടാകുമെന്ന് ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച് അവര്‍ നാടെങ്ങും ഒരു പരിഭ്രാന്തി ഇളക്കിവിടാന്‍ ശ്രമിക്കയാണ്. റവന്യൂ നഷ്ടം വരുമെന്നുള്ള നിരര്‍ത്ഥകമായ വാദം മുഴക്കി അവര്‍ സര്‍ക്കാരിനെ പേടിപ്പെടുത്താനും ശ്രമിക്കുന്നു.
മദ്യനിരോധനം നടപ്പാകുമ്പോള്‍ അതോടൊപ്പം പരിഹരിക്കേണ്ട ചില സ്വാഭാവിക പ്രശ്നങ്ങളുണ്ട്. ഒരിക്കലും അപരിഹാര്യങ്ങളല്ലെന്ന് ആര്‍ക്കും നിഷ്പ്രയാസം ബോധ്യമാകുന്ന ആ പ്രശ്നങ്ങള്‍, നിരോധനം നടപ്പാകുംമുന്‍പ് ഇങ്ങനെ ഊതിപ്പെരുപ്പിച്ച് ഉമ്മാക്കി കാട്ടുന്നവര്‍, സ്വാതന്ത്ര്യത്തിനുശേഷം സമ്പൂര്‍ണ മദ്യനിരോധനം പരീക്ഷിച്ചു വിജയിച്ച ഗുജറാത്തു സംസ്ഥാനത്തെപ്പറ്റി ഒന്നും പറയാതെ അജ്ഞത ഭാവിക്കുന്നത് വിചിത്രമായിത്തോന്നുന്നു.
പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്ന അവര്‍ക്ക് കമ്യൂണിസ്റ്റ് ആദര്‍ശത്തിലും കവിഞ്ഞ് എന്തോ സ്വാര്‍ത്ഥതാത്പര്യം മദ്യ കാര്യത്തില്‍ ഉണ്ടെന്നും കമ്യൂണിസ്റ്റാദര്‍ശം അവര്‍ ആ താല്പര്യത്തിന് അടിയറവച്ചിരിക്കുകയാണെന്നും വിചാരിക്കുന്നതായിരിക്കും ശരി.
മദ്യപാനശീലത്തിനടിമപ്പെടുക നിമിത്തം നിത്യനിസ്വരായി കഴിയേണ്ടിവരുന്ന ഈ സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും എത്ര നശിച്ചാലും ഇവിടത്തെ മദ്യത്തൊഴിലാളികള്‍ എന്നും സമ്പന്നരായി സുഖമായി ജീവിക്കണമെന്നുള്ള അവരുടെ നിര്‍ബന്ധത്തിന് ന്യായം കണ്ടുപിടിക്കാന്‍ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: