ആലപ്പുഴ: പൂങ്കാവ്, തുമ്പോളി പ്രദേശങ്ങളില്‍ ഒരിടവേളക്കുശേഷം വീണ്ടും മോഷണം. ഇന്നലെ പുലര്‍ച്ചയോടെയാണ് രണ്ടുവീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണശ്രമവും നടന്നത്. പൂങ്കാവ് മാര്‍ക്കറ്റിനു സമീപം മാരാരിക്കുളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ വലിയവീട്ടില്‍ ഔസേഫിന്റെ വീട്ടില്‍നിന്നും 84,500 രൂപയും രണ്ടു സ്വര്‍ണമോതിരവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ നാലിനും 4.30നുമിടയിലാണ് ഇവിടെ മോഷണം നടന്നതായി കരുതുന്നത്. അടുക്കള വാതില്‍ കുത്തിത്തുറന്നാണ് സംഘം വീടിനകത്തു കയറിയത്. ശബ്ദം കേട്ടു ഗൃഹനാഥ ഉണര്‍ന്നതിനെ തുടര്‍ന്നു മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ മോഷണസംഘം തന്നെയാണ് റെയില്‍വേ ട്രാക്കിനു പടിഞ്ഞാറുവശമുള്ള മറ്റു രണ്ടുവീടുകളിലും കയറിയതെന്നാണ് കരുതുന്നത്.
ആര്യാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവീട്ടില്‍ അലക്സാണ്ടറിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു കടന്ന സംഘം ഇദ്ദേഹത്തിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്സില്‍നിന്നും പണം കവരുകയായിരുന്നു. തൊട്ടടുത്തു തന്നെ താമസിക്കുന്ന സഹോദരന് വലിയവീട്ടില്‍ ഷാജിയുടെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറക്കാനുള്ള ശ്രമം നടത്തിയിട്ടുമുണ്ട്.
നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏഴുമാസങ്ങള്‍ക്കു മുമ്പാണ് ഈ പ്രദേശത്തു മോഷണ പരമ്പര ഇതിനുമുമ്പ് അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ 21നു തുമ്പോളി തീര്‍ഥശേരി ജങ്ഷനു സമീപം രണ്ടു വീടുകളിലാണ് വന്‍കവര്‍ച്ച അരങ്ങേറിയത്.
ഇവിടങ്ങളില്‍നിന്നും 19 പവനോളം സ്വര്‍ണവും, 23,000 രൂപായുമാണ് അന്നു കവര്‍ന്നത്. തുടര്‍ന്നു രണ്ടുദിവസത്തിനുശേഷം പ്രദേശത്തുതന്നെ ഒരു വീട്ടില്‍ മോഷണശ്രമവും നടന്നു. നടുവിലേപ്പറമ്പില്‍ ബെഞ്ചമിന്റെ വീട്ടിലായിരുന്നു മോഷണശ്രമം. അതിനുശേഷം പാതിരപ്പള്ളി വില്ലേജ് ഓഫീസിലും മോഷണം നടന്നു.
വില്ലേജ് ഓഫീസിന്റെ പൂട്ടു തകര്‍ത്താണ് 8373 രൂപ അപഹരിച്ചത്. നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിറ്റ പണവും, നികുതിയിനത്തില്‍ കിട്ടിയതുമായ തുകയാണ് അന്നു മോഷണം പോയത്. ഒരു വര്‍ഷംമുമ്പു പാതിരപ്പള്ളി വില്ലേജ് ഓഫീസിനു സമീപം മീറ്ററുകള്‍ മാറി ഒരു വീട്ടില്‍ നിന്നും 12 പവനോളം സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തിലും പ്രതിയെ കണ്ടെത്താന്‍ പോലീസിനായില്ല. പൂങ്കാവിനും തുമ്പോളിക്കുമിടയില് മോഷണം തുടര്‍ക്കഥയായതോടെ ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: