തുറവൂര്‍: ഗതാഗത തിരക്കേറിയ ദേശീയപാതയിലെ തുറവൂര്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സാദ്ധ്യത പരിശോധന തുടങ്ങി. ദേശീയപാത വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇതിനായുള്ള പ്രാരംഭ നടപടിയായ മണ്ണുപരിശോധനയാണ് ആരംഭിച്ചത്.
ഇതിന്റെ ആദ്യഘട്ടമായി കവലയിലെ പമ്പ പാതയ്ക്ക് ഇരുവശവുമായി നാല്പത് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് മണ്ണ് ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. ഓരോ തട്ടില്‍ നിന്ന് ലഭിക്കുന്ന മണല്‍, ചെളി എന്നിവ വിശദമായി പരിശോധിക്കും. ഇതിനായി ഇവ ശേഖരിച്ച് വ്യത്യസ്ത പാക്കറ്റുകളിലാക്കിയാണ് സൂക്ഷിക്കുന്നത്.
പിന്നീട് ഇത് മണ്ണ് പരിശോധന വിഭാഗത്തിന് കൈമാറും. വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കുക. ദേശീയപാതയിലെ തിരക്കുള്ള പ്രധാന കവലകളിലെല്ലാം ഇത്തരത്തില്‍ സാദ്ധ്യതാ പഠനം തുടങ്ങാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിലുള്ള പ്രധാന കേന്ദ്രമായ തുറവൂര്‍ കവലയില്‍ വാഹനത്തിരക്ക് അനുദിനം വര്‍ദ്ധിക്കുകയാണ്. കാല്‍നട, വാഹന യാത്രികര്‍ റോഡ് കടക്കാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. നാല് ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളെത്തുന്ന കവലയിലെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും മേല്‍പ്പാലം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: