നമ്മുടെ സംസ്ഥാനം വെള്ളരിക്കാപ്പട്ടണമായി മാറിയിട്ടുണ്ടെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഓരോ ദിവസത്തെയും സംഭവഗതികള്‍. തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള ലോ അക്കാദമി എന്ന സ്വകാര്യ കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അതിനോടുള്ള സര്‍ക്കാരിന്റെ സമീപനവും മാത്രം നോക്കിയാല്‍ മതി ഈ ആക്ഷേപത്തിന്റെ ചൂടും ചൂരും അറിയാന്‍.
കേരളത്തില്‍ ഒരു ഭരണകൂടംതന്നെ നിലവിലുണ്ടോ എന്ന സംശയം അനുനിമിഷം ശക്തിപ്പെടുകയാണ്. സ്വകാര്യസ്വത്തും അതുമായി ബന്ധപ്പെട്ട ജംഗമവസ്തുക്കളും രക്ഷിക്കാനായി ലോ അക്കാദമി എന്ന ബ്ലേഡ് കമ്പനി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കുക എന്ന ഏക അജണ്ടയാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോ അക്കാദമി മാനേജ്മെന്റിന്റെ മുമ്പില്‍ മുട്ടുവിറച്ചുനില്ക്കുന്ന ‘എല്ലാം ശരിയാക്കുന്ന’ സര്‍ക്കാര്‍ പൊതുജനങ്ങളെ ശരിയാക്കാനുള്ള തത്രപ്പാടിലാണ്.
ലക്ഷ്മിയെന്ന, ലോ അക്കാദമി സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ പദവിയിലിരുന്ന് ചിന്നം വിളിക്കുന്ന ഒരാള്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം മൊത്തം നിലകൊള്ളുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വാസ്തവത്തില്‍ ആ അക്കാദമി നടത്തിപ്പുകാരുടെ വഴിവിട്ട ശ്രമങ്ങള്‍ക്ക് തുല്യം ചാര്‍ത്തിക്കൊടുക്കാന്‍ ചേര്‍ന്നതായിരുന്നു.
കാരണം ജനാധിപത്യ നടപടിക്രമങ്ങളും നാട്ടുനടപ്പും അട്ടിമറിച്ച് സ്വകാര്യസംരംഭകരുടെ താന്‍പോരിമയ്ക്ക് നിന്നുകൊടുത്തതായിരുന്നു അത്. ആ കോളജ് നടത്തിപ്പുകാരുടെ മാടമ്പി സ്വഭാവം പൊതുസമൂഹം അംഗീകരിച്ചുകൊടുക്കണമെന്ന മ്ലേച്ഛതയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് യോഗം. ഇത് വെറുമൊരു ആരോപണമല്ല. എല്ലാ നടപടിക്രമങ്ങളും ലോ അക്കാദമിക്കാരുടെ യാത്ര സുഗമമാക്കാനായിരുന്നു. സാധാരണക്കാര്‍ക്കുവേണ്ടി ആവേശപൂര്‍വം മുഷ്ടിചുരുട്ടുന്ന രാഷ്ട്രീയ സംവിധാനം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് അവിടെ പഠിക്കുന്ന പാവപ്പെട്ടവരടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ കാണാത്തത്? അവരുടെ കണ്ണീരിനേക്കാള്‍ അക്കാദമി മാനേജ്മെന്റിന്റെ വികാരത്തിന് പ്രാമുഖ്യം നല്‍കുന്നത് എന്തുകൊണ്ടാണ്?
ലോ അക്കാദമിയിലെ പഠനാന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ നിറയുമ്പോള്‍ അതുകണ്ട് കൈകെട്ടിനിന്ന് ചിരിക്കുന്ന രീതി ജനാധിപത്യസംവിധാനത്തിന് ഒരിക്കലും ചേര്‍ന്നതല്ല. ഇത് അറിയാത്തവരൊന്നുമല്ല പിണറായി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതും.
എന്നാല്‍ വിദ്യാര്‍ത്ഥികളെക്കാളും അവരുടെ വിദ്യാഭ്യാസ സൗകര്യങ്ങളെക്കാളും പഥ്യം മാനേജ്മെന്റിന്റെ വിടുപണിയാണെന്നു വരുമ്പോള്‍ പൊതുസമൂഹം എന്തുചെയ്യും? ഇത്രമാത്രം സംരക്ഷിച്ചു നിര്‍ത്താനുള്ള എന്തുകാര്യമാണ് അവിടെയുള്ളത്? ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിയും അവരുടെ കുടുംബവും സംസ്ഥാനത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും എന്തു സേവനമാണ് ചെയ്തത്? അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വെളിപ്പെടുത്തട്ടെ. ഒരു കുടുംബത്തിന്റെ മൃഗീയാധിപത്യത്തിന് വിദ്യാര്‍ത്ഥികളെ ബലി നല്‍കാനുള്ള കരാറില്‍ ഈ സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ടോ എന്നറിയാനുള്ള അവകാശമെങ്കിലും കേരളീയര്‍ക്കില്ലേ? വിദ്യാര്‍ത്ഥികളുടെ ചെറിയ ആവശ്യംപോലും അംഗീകരിച്ചു കൊടുക്കില്ലെന്നും അതേസമയം മാനേജ്മെന്റിലെ ഒരാളുടെ പോലും മൂക്ക് വിയര്‍ക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നികൃഷ്ടരാഷ്ട്രീയത്തിന്റെ ചെല്ലപ്പേരായി മാറിയോ ഇടതുമുന്നണി?
വിദ്യാര്‍ത്ഥികളെ കൊല്ലാക്കൊല ചെയ്യുന്ന മൂന്നാംകിട സംവിധാനത്തിന്റെ അഫിലിയേഷന് പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ കൊണ്ടുവന്ന പ്രമേയം എട്ടിനെതിരെ 12 വോട്ടുകള്‍ക്ക് സിപിഎം പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തള്ളിയത് കേരള മനസ്സാക്ഷിയുടെമേല്‍ വീണ 12 വെട്ടുകളായി കണക്കാക്കേണ്ടിവരും. ഒഞ്ചിയത്തെ 52 വെട്ടില്‍ നിന്ന് 12 വെട്ടിലേക്ക് ചുരുങ്ങിയെങ്കിലും ജനാധിപത്യാവകാശങ്ങള്‍ അടക്കം ചെയ്യാന്‍ അതു ധാരാളം. ഇത്രയും സുപ്രധാനമായ യോഗം ചേരുമ്പോള്‍ വൈസ് ചാന്‍സലര്‍ പോലും എത്തിയില്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
ലോ അക്കാദമിയെന്ന ചൂതുകളി സ്ഥാപനത്തെ കയറൂരി വിട്ട് സമൂഹത്തെ മൊത്തം ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണ് സര്‍ക്കാര്‍ അടുക്കളയില്‍ പാകപ്പെട്ടത്. അത് വൃത്തിയായി വിളമ്പിയൊപ്പിക്കാന്‍ സിപിഎം കൈയാളുകളും ഉണ്ടായി എന്നതാണ് മഹാദുരന്തം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് മേധാവികളോട് ആജ്ഞാപിക്കുന്ന മുഖ്യമന്ത്രി ഒരു മാസത്തിലേറെയായി ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ മുഠാളത്തുമായി അങ്കം വെട്ടുകയാണ്. ഈ അങ്കക്കലി ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ പൊതുസമൂഹം ഒറ്റക്കെട്ടായി പിന്തുണച്ചേനെ. ലോ അക്കാദമി മാനേജ്മെന്റിനുവേണ്ടിയുള്ള രാഷ്ട്രീയ, സര്‍ക്കാര്‍ പിന്തുണ കാണുമ്പോള്‍ കണക്കിലേറെ വാങ്ങിവച്ചതിന്റെ ഉപകാരസ്മരണയായേ വിലയിരുത്താനാവൂ. എക്കാലവും അതിന്റെ സുഖശീതളിമയില്‍ കിടക്കവിരിക്കാമെന്ന് കരുതേണ്ടെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: