തൊടുപുഴ: കോലാനിക്ക് സമീപം പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15 ഓടെ പാറക്കടവ് അഞ്ചപ്രയിലാണ് സംഭവം. പുതുപ്പള്ളി മോഹനന്(60), കാനത്തില്‍ ഷിബു (53), പുല്‍പ്പറമ്പില്‍ ഏലിയാമ്മ(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് മൂവര്‍ക്കും രക്ഷകരായത്.
സംഭവത്തെപ്പറ്റി ദൃക്സാക്ഷിയായ ജോബി പറയുന്നത് ഇങ്ങനെ: പാറക്കടവില്‍ നിന്നും കരിങ്കുന്നം പോകുന്ന റോഡില്‍ നിന്നും 250 മീറ്റര്‍ മാറിയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ പനയുടെ മുകളില്‍ കൂട് കൂട്ടിയിരുന്ന പെരുന്തേനീച്ചയാണ് പരുന്തിന്റെ ആക്രമണത്തില്‍ ഇളകിയത്. ഇവിടെ തന്നെ റബ്ബര്‍ വെട്ടുകയായിരുന്ന മോഹനനെയാണ് തേനീച്ച ആദ്യം
ആക്രമിച്ചത്.
പ്രാണരക്ഷാര്‍ത്ഥം ഇയാള്‍ ഓടി റോഡിലേയ്ക്ക് എത്തുകയായിരുന്നു. റോഡിന് സമീപത്ത് നിന്നിരുന്ന ഷിബുവിനേയും തേനീച്ച ആക്രമിച്ചു. സമീപത്തെ പറമ്പില്‍ പുല്ല് വെട്ടുകയായിരുന്ന ഏലിയാമ്മയെ പെരുന്തേനീച്ച ആക്രമിച്ചതായി മോഹനനാണ് നാട്ടുകാരോട് പറഞ്ഞത്. ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ച ശേഷം തീപ്പന്തവുമായി നാട്ടുകാരാണ് ഏലിയാമ്മയെ പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ ഏലിയാമ്മ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹനന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബു പ്രാഥമിക ചികിത്സ തേടി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: