ചാലക്കുടി: ഫിനോമിനല്‍ ഹെല്‍ത്ത് കെയറിന്റെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയിട്ടും നടപടിയില്ലെന്ന് പരാതി. പണം തിരിച്ച് നല്‍കാതെ ജനങ്ങളെ പറ്റിക്കുന്ന കമ്പനി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
നിയമ വിരദ്ധമായി പണമിടപാടുകള്‍ നടത്തിയത്തിനെതിരെ ചാലക്കുടി പോലീസില്‍ സ്ഥാപനത്തിനും നടത്തിപ്പുകാര്‍ക്കുമെതിരെ കേസുകള്‍ നിലവിലുണ്ട്. കൊരട്ടി കട്ടപ്പുറം സ്വദേശി റാഫേല്‍ എന്നയാളാണ് ചാലക്കുടിയിലെ നടത്തിപ്പിന്റെ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എറണാകുളത്തും ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഹെല്‍ത്ത് കെയര്‍, മെഡിക്ലെയിം പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി പല പദ്ധതികളിലൂടെ ഏജന്റുമാരെ നിയമിച്ചായിരുന്നു പണം പിരിച്ചിരുന്നത്. ആദ്യ കാലത്ത് കൃത്യമായി പണം നല്കി ജനങ്ങളെ ആകര്‍ഷിക്കുകയായിരുന്നു. ഇത് കണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഇവിടെ പണം നിക്ഷേപിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടി പണം ലഭിക്കുമെന്നതറിഞ്ഞ് മക്കളുടെ വിവാഹാവശ്യത്തിനും, പഠനത്തിനും, മറ്റുമുള്ള പണം മുഴുവന്‍ ഇവിടെ നിക്ഷേപിച്ചവര്‍ ധാരളമാണ്. വീടും സ്വര്‍ണ്ണവുമെല്ലാം വിറ്റ് പണം നിക്ഷേപിച്ചിട്ട് വഞ്ചിക്കപ്പെട്ടവരുമുണ്ട്. ജില്ലയിലെ കൊടുങ്ങല്ലൂര്‍, മതിലകം, ഇരിഞ്ഞാലക്കുട, തൃപ്രയാര്‍, ഗുരുവായൂര്‍, ചാവക്കാട് തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണത്തിനായി കമ്പനി നല്കുന്ന ചെക്കുകള്‍ പണം ലഭിക്കാതെ മടങ്ങുകയാണ്.
ജനങ്ങളെ വഞ്ചിക്കുന്ന കമ്പനി അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ ആവശ്യം. ദിനം പ്രതി നൂറുകണക്കിന് പേര് ചാലക്കുടി ഓഫീസില്‍ വന്ന് ബഹളം ഉണ്ടാക്കുന്നുണ്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഇവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: