സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍: അശാസ്ത്രീയ റോഡുനിര്‍മ്മാണവും ഗതാഗതക്കുരുക്കും ആര്‍പ്പൂക്കര അമ്പലക്കവലയെ അപകടക്കെണിയാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ പേടിസ്വപ്നമാകുകയാണിവിടം.
എംസി റോഡിനെ ആശ്രയിക്കാതെ താരതമ്യേന തിരക്കുകുറഞ്ഞതും മെഡിക്കല്‍ കോളേജിലേക്ക് വളരെയെളുപ്പം എത്താവുന്നതുമായ റോഡാണ് ഇത്. ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പ്രതിദിമം കടന്നുപോകുന്നത്. അമ്പലക്കവലയിലെത്തുമ്പോള് മാന്നാനം, യൂണിവേഴ്സിറ്റി, അതിരമ്പുഴ, ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇവിടെവച്ച് തിരിയുന്നു. അതുപോലെ കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതും ഇവിടെയാണ്. മെഡിക്കല്‍ കോളേജില്‍നിന്നും ഇറക്കം ഇറങ്ങി കൊടുംവളവു തിരിഞ്ഞ് എത്തുന്ന വാഹനങ്ങളും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വാഹനങ്ങളും കൂടി എത്തിച്ചേരുമ്പോള്‍ എപ്പോഴും ഇവിടെ തിരക്കനുഭവപ്പെടുന്നു.റോഡുനിര്‍മ്മാണത്തിലെ അപാകതമൂലം യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്കു പ്രധാന റോഡിലേക്ക് എളുപ്പം കയറുവാന്‍ സാധിക്കുകയില്ല. റോഡിന്റെ വലതുവശത്തുള്ള കെട്ടിടം ഡ്രൈവര്‍മാരുടെ കാഴ്ചയെ മറയ്ക്കുന്നു. അതുകൊണ്ട് പ്രധാനറോഡിലേക്ക് വാഹനം കയറ്റിനിര്‍ത്തിയാല്‍ മാത്രമേ എതിരെവരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുള്ളു. ഇവിടുത്തെ ചെറിയ കയറ്റവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതും അപകട സാദ്ധ്യത കൂട്ടുന്നതാണ്.
എന്നാല്‍ ഈ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിനു മുന്‍പില്‍നിന്ന് ഇടത്തോട്ടു തിരിച്ചുവിട്ട് പ്രധാന റോഡിലേക്ക് പ്രവേശിപ്പിച്ചാല്‍ അപകടസാധ്യത കുറയ്ക്കുവാന്‍ കഴിയും.
സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹൈസ്കൂള്‍ എന്നീ വിദ്യാഭ്യാസ സമുച്ചയങ്ങളും ഈ കവലയില്‍നിന്ന് അമ്പതുമീറ്ററിനുള്ളിലാണ്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ ഭയപ്പാടോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡു മുറിച്ചുകടക്കാനുള്ള സീബ്രാലൈന്‍ ഈ ഭാഗത്തെവിടെയുമില്ല. ക്ഷേത്രത്തിലേക്കു പോകുവാന്‍ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളും ഏറെ വിഷമിക്കുന്നു. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പോലീസിന്റെ സഹായവും ഇവിടെയില്ല. ഇരുചക്രവാഹനങ്ങളടക്കം അപകടം ഇവിടെ തുടര്‍ക്കഥയാണ്.
വിലപ്പെട്ട മനുഷ്യ ജീവനുകള്‍ അപകടത്തില്‍പ്പെട്ട് പൊലിയാതെ സംരക്ഷിക്കേണ്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: