തൃശൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്, കെ.ആര്.നാരായണന്, തൃശൂര്‍പൂരം തുടങ്ങിയ സ്റ്റാമ്പുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിവേദനം. ഫിലാറ്റലിക് അഡൈ്വസറി കമ്മിറ്റി ഇവ ഉള്‍പ്പടെ 11 വിഷയങ്ങളെക്കുറിച്ച് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ ശുപാര്‍ശ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും നടപടിയായിട്ടില്ല. ശബരിമല ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, വടക്കുന്നാഥക്ഷേത്രം, ചേരമാന്‍ ജുമാമസ്ജിദ്, തൃശൂര്‍ വലിയപള്ളി, മത മേലദ്ധ്യക്ഷന്മാരായിരുന്ന പരുമല തിരുമേനി, മാര്‍ അബിമലേക്ക് തിമോത്തയോസ് മെത്രാപ്പോലീത്ത, പ്രമുഖ പത്രാധിപന്മാരായിരുന്ന കെ.പി.കേശവമേനോന്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്, അര്‍ണോസ് പാതിരി എന്നീ വിഷയങ്ങളിലുമാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ പൈതൃകം, രാഷ്ട്രീയ നായകന്മാര്, സംസ്കാരം, സസ്യമൃഗാദികള്‍, കല, സംഗീതം, ചിത്രകല, ശില്പകല എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തപാല്‍ സ്റ്റാമ്പിന് പരിഗണിക്കുക. കേരളത്തിന്റെ കഥകളി, കോവളം ബീച്ച് എന്നിവയെപ്പറ്റിയുള്ള സ്റ്റാമ്പുകള്‍ അടുത്തകാലത്ത് പുറത്തിറക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ ഉള്‍പ്പടെ ഫിലാറ്റലിക് അഡൈ്വസറി കമ്മറ്റി ശുപാര്‍ശ ചെയ്ത 11 വിഷയങ്ങളില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഫിലാറ്റലിസ്റ്റ് അസോസിയേഷന് ഭാരവാഹിയായ എം.എ.ജോയി നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: