തൃശൂര്‍: തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമവാസികളായ മോഷ്ടാക്കള്‍ പോലീസ് പിടിയിലായി. വ്യവസായമന്ത്രി എ.സി.മൊയ്തീന്റെ വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ തെരച്ചിലിനിടെയാണ് ഇവര്‍ പിടിയിലായത്.
കോയമ്പത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന പഴനിയപ്പന് (50), ഭഗവതി എന്ന കരിവണ്ട് (45), ചൊടല (41), പഞ്ചവര്‍ണം (75) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചാണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്തിരുന്നത്. ആള്‍താമസമുള്ള വീടുകളില്‍ വാതിലുകള്‍ ഇടിച്ച് പൊളിച്ചുകടന്ന് വീട്ടുകാരെ ആക്രമിച്ചാണ് മോഷണം നടത്തുന്നത്.
ആമ, കീരി, പ്രാവ് തുടങ്ങിയവയെ പിടിക്കുവാനെന്ന വ്യാജേന വെളിമ്പ്രദേശങ്ങളിലും പാടങ്ങളിലുമാണ് ഇവര്‍ തമ്പടിക്കുക. ബക്കറ്റുകള്‍,പാത്രങ്ങള്‍ എന്നിവ നന്നാക്കിക്കൊടുക്കും എന്നുപറഞ്ഞ് പകല്‍ സമയങ്ങളില്‍ വീടുകള്‍ കയറി നോക്കിവെക്കും. മോഷണത്തിനിടെ പ്രതിരോധിക്കുന്ന വീട്ടുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കും. ഇത്തരക്കാരുടെ ഒരു വലിയ നിരതന്നെ കേരളത്തിലേക്ക് കടന്നിട്ടുള്ളതായി പിടിയിലായവര്‍ പറഞ്ഞതായി പോലീസ് പറയുന്നു. 2012ല്‍ ഗുരുവായൂര്‍ കിഴക്കെ നടയിലെ ശുഭകുമാര്‍ എന്നയാളുടെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഈയടുത്ത് പുറത്തിറങ്ങിയവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: