ബിജെപി പ്രകടനപത്രികയുടെ പ്രകാശനവും ഹല്‍ദ്വാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമാണ് കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഉത്തരാഖണ്ഡിലെ ദൗത്യം. ആഴ്ചകള്‍ നീണ്ട ബജറ്റ് തയ്യാറാക്കലിന് ശേഷം ബജറ്റവതരിപ്പിച്ചു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ രണ്ടു ദിവസത്തിലധികം മാറ്റിവെയ്ക്കാനാവില്ല. ജയ്റ്റിലിക്കൊപ്പം പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാനും ആരോഗ്യമന്ത്രി ജെ. പി നദ്ദയും എത്തിയതോടെ ബിജെപി ക്യാമ്പ് ഉണര്‍ന്നു. കൂടുതല്‍ കേന്ദ്രനേതാക്കളെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കാനാവുമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന് അഞ്ചോളം പരിപാടികളാണ് അടുത്ത ദിവസമുള്ളത്. പ്രധാനമന്ത്രി മോദിയും മൂന്നു റാലികള്‍ക്കായി എത്തുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പാര്‍ട്ടി നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനെത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ ശ്യാംജാജു പറഞ്ഞു. പ്രകടന പത്രികയുടെ പ്രകാശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കവെ കേന്ദ്രപദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണതോതില്‍ ലഭിക്കണമെങ്കില്‍ ഉത്തരാഖണ്ഡിലും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സ്കൂളുകളുടെ തലസ്ഥാന നഗരമെന്നാണ് ഡെറാഡൂണിനെ വിശേഷിപ്പിക്കുന്നത്. പതിനയ്യായിരത്തിലധികം സ്കൂളുകള്‍ ഇവിടുണ്ടെന്നാണ് കണക്ക്. എന്നാല്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ തലസ്ഥാനമായി മുഴുവന്‍ ഉത്തരാഖണ്ഡിനെയും വികസിപ്പിക്കേണ്ടതുണ്ടെന്ന് ജെയ്റ്റ്ലി പറയുന്നു. എല്ലാ നഗരങ്ങൡലും സ്കൂളുകളും കോളേജുകളും ഉയരണം. ബിജെപിയുടെ പ്രകടന പത്രിക ഇത് വിഭാവനം ചെയ്യുന്നു.
കോണ്‍ഗ്രസ് വിമത നേതാക്കളെ ബിജെപി സ്വീകരിക്കുന്നതു സംബന്ധിച്ചും മാധ്യമ പ്രവര്‍ത്തകരോട് ജെയ്റ്റ്ലി വിശദീകരിച്ചു. രാജ്യത്താകമാനം കോണ്‍ഗ്രസ് ചുരുങ്ങുകയും ബിജെപി വളരുകയുമാണ്. വലിയ രാഷ്ട്രീയ ധ്രുവീകരണമാണ് സംഭവിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചുരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുകയും ബിജെപിക്കൊപ്പം സഞ്ചരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ബിജെപിയുടെ ആശയങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവരെ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം നേടുമെന്നാണ് ഡെറാഡൂണിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പ്രതികരിച്ചത്. അഴിമതിയില്‍ മുങ്ങിയ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ ജനങ്ങള്‍ പിന്തുണക്കില്ലെന്നുറപ്പാണ്. നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം തന്നെ കരസ്ഥമാക്കും. ഉത്തരാഖണ്ഡില്‍ അഴിമതിയാണ് മുഖ്യ പ്രചരണ വിഷയം. മുഴുവന്‍ അഴിമതിയുടെയും കാരണക്കാരനാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. രാജ്യത്ത് കളളപ്പണവും അഴിമതിയും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരെല്ലാം നോട്ട് നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതായും പ്രധാന് പറയുന്നു. സംസ്ഥാന സംഘടനാ സെക്രട്ടറി സഞ്ജയ് കുമാറും ധര്മ്മേന്ദ്രപ്രധാനൊപ്പം ചര്‍ച്ചയില്‍ ഒപ്പം കൂടി.
പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പ്രകടിപ്പിച്ചതെങ്കില്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല അന്തരീക്ഷമാണെന്നാണ് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ രമേശ് പൊഖറിയാല്‍ പറഞ്ഞത്. എല്ലാ സര്‍വ്വേകളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വ്യക്തമായതെന്നും പൊഖറിയാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: