തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്നു നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, പട്ടികജാതി മന്ത്രി എ.കെ.ബാലന്, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
മൂന്നു വര്‍ഷത്തിനിടയില്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. പൗരത്വം തെളിയിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഇനി ഉപയോഗിക്കാം. കൂടാതെ മെഡിക്കല്‍, എന്‍ജീനിയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ചട്ടങ്ങളിലും സര്‍ക്കാര്‍ ഇളവ് വരുത്തി.
എന്‍ട്രന്‍സിന് അപേക്ഷിക്കുമ്പോള്‍ വരുമാനവും, പൗരത്വവും, ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യണമെന്ന് നിബന്ധന ഉണ്ടായിരുന്നു.
എന്നാല്‍ എന്‍ട്രന്‍സിന് അപേക്ഷിക്കുമ്പോള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്കിയാല് മതിയാകും. പ്രവേശന സമയത്ത് വില്ലേജ് ഓഫീസില്‍ നിന്നു നല്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: