കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന പ്രതികള്‍ക്ക് 90 കോടിയോളം രൂപ പിഴയിട്ട് കസ്റ്റംസ് കമ്മീഷണര്‍ ഉത്തരവായി. പ്രതികളുടെ 15 ഓളം വാഹനങ്ങളും മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത മൂന്നുകിലോ സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്.
കള്ളക്കടത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ പി എ നൗഷാദില്‍ നിന്ന് 50 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. രണ്ടു വര്‍ഷത്തിനിടെ 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്കിയ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അസിസ്റ്റന്റായിരുന്ന ജാബിന് കെ ബഷീറിന് 20 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഒരു പ്രതിക്ക് 10 കോടി രൂപയും മറ്റൊരു പ്രതിക്ക് അഞ്ച് കോടിയും പിഴ ചുമത്തി. 54 പ്രതികള്‍ക്കും പിഴയിട്ടിട്ടുണ്ട്. കുറഞ്ഞ പിഴ തുക രണ്ടു ലക്ഷമാണ്. വാഹനങ്ങള്‍ പിഴത്തുകയടച്ച് പ്രതികള്‍ക്ക് തിരിച്ചെടുക്കാം. മൂവാറ്റുപുഴയിലെ അമീര്‍ എന്ന പ്രതിയുടെ ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു കിലോ സ്വര്‍ണമാണ് കണ്ടുകെട്ടാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ പിഴയും ഡ്യൂട്ടിയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കാം.
സംഘത്തില്‍ പെട്ട സലിമില്‍ നിന്ന് 2015 മെയ് 24ന് എട്ടു കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 5 കിലോ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് കൊച്ചി കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങുന്നത്. പ്രതികള്‍ ഒന്നൊന്നായി പിടിയിലായതോടെ 2013 അവസാനം മുതല്‍ ഇവര്‍ 2000 കിലോ സ്വര്‍ണം നെടുമ്പാശേരി വഴി കടത്തിക്കൊണ്ടുവന്നതായി മൊഴി ലഭിച്ചത്.
പിഴ ഈടാക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കാലതാമസമുണ്ടാകും. ഉത്തരവിനെ പ്രതികള്‍ക്ക് ബെംഗളൂരിലെ അപ്പലറ്റ് െ്രെടബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. പ്രതികളുടെ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയാല്‍ വസ്തു ജപ്തി ചെയ്ത് തുക ഈടാക്കാം.
മുഖ്യപ്രതി പി എ നൗഷാദ് അടക്കമുള്ളവരുടെ 56 സ്ഥലങ്ങളിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കണ്ടുകെട്ടാനുള്ളത്. ഭൂമി കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിലൂടെ കൈയില്‍ വന്ന പണം മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കാണ് നൗഷാദ് ഒഴുക്കിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സി തുടങ്ങിയ നൗഷാദ് മൂന്നാറില്‍ പള്ളിവാസലില്‍ ആഡംബര ഹോട്ടലും പണിതുയര്‍ത്തി. കോഫെപോസ തടവിന്റെ കാലാവധി കഴിഞ്ഞതോടെ കേസിലെ മുഴുവന്‍ പ്രതികളും പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: