കൊച്ചി: ബള്‍ഗേറിയയില്‍ നിന്ന് 58 കോടി കള്ളപ്പണമെത്തിയ കേസില്‍ 56 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
സൂര്യകാന്തി എണ്ണ കയറ്റുമതി നടത്തിയതിന് കൊച്ചി ട്രേഡ് ഇന്റര്‍നാഷണല്‍ കമ്പനിയുടമ ജോസ് ജോര്‍ജിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാണ് പിടിച്ചെടുത്തത്.
വ്യാജ കയറ്റുമതി രേഖ ചമച്ചാണ് ജോസ് ജോര്‍ജ് ബള്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡിയില്‍ നിന്നും 58 കോടി വാങ്ങിയത്.
പണം ജോസിന്റെയും ഭാര്യയുടെയും മകളുടെയും മറ്റ് ബന്ധുക്കളുടെയും പേരില്‍ വെല്ലിങ്ടണ്‍ ഐലന്റിലെ എസ്ബിഐയില്‍ നിക്ഷേപിക്കുകയായിരുന്നു. 2016 ജൂലൈയിലാണ് 58 കോടി രൂപ ജോസിന്റെ അക്കൗണ്ടിലെത്തിയത്. വന്‍തുക കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. ഇത്രയും തുകയുടെ സ്രോതസ് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും വിശ്വാസ്യമുള്ള രേഖകള്‍ ഹാജരാക്കന്‍ ജോസിനായില്ല. തുടര്‍ന്ന് ബാങ്ക് കസ്റ്റംസിനെയും ആദായ നികുതി വകുപ്പിനെയും വിവരം അറിയിച്ചു. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
മുംബൈ കസ്റ്റംസിന്റെ വ്യാജ കയറ്റുമതി രേഖയും സീലുമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന് ലഭിച്ച പണമാണിതെന്നാണ് ബാങ്കിനോട് ജോസ് പറഞ്ഞത്. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ കാണിച്ചു. ബാങ്ക് ഇവ കസ്റ്റംസിന് കൈമാറി.
കസ്റ്റംസ് പരിശോധനയില്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. രേഖകളും അതില്‍ പതിച്ച കസ്റ്റംസിന്റെ സീലും വ്യാജമാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ബള്‍ഗേറിയന്‍ കമ്പനി പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടില്ല.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി ഇവര്‍ സഹകരിച്ചില്ല. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് കൊച്ചി പൊലീസില്‍ പരാതി നല്കി. വ്യാജ രേഖ നിര്‍മിച്ചതിനാണ് ജോസ് ജോര്‍ജിനെതിരെ നവംബര്‍ 11ന് കൊച്ചി ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: