തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനുള്ള പദ്ധതി റിപ്പോര്‍ട്ടും ഗുണഭോക്തൃ പട്ടികയും അവസാന നിമിഷത്തില്‍ അടിയന്തിര കൗണ്‍സില്‍ കൂടി നഗരസഭ പാസാക്കി. ഇന്ന് സംസ്ഥാന തല എംപവര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടാണ് ഇന്നലെ കൗണ്‍സില്‍ യോഗം വിളിച്ച് അംഗീകാരം നേടിയത്. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ലെന്നതിനാലാണ് ഇന്നലെ ഉച്ചയ്്ക്ക് കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
1500 ഗുണഭോക്താക്കള്‍ക്കായുള്ള പദ്ധതിയില്‍ 1397 പേരുള്ള പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വാര്‍ഡില്‍ നിന്നും 30 ഗുണഭോക്തക്കളെയാണ് കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ ചില വാര്‍ഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവയെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ജനറല്‍ വിഭാഗത്തില്‍ 1175, പട്ടികജാതി വിഭാഗത്തില്‍ 218, പട്ടികവര്‍ഗ വിഭാഗത്തില്‍ നാല് എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.
പദ്ധതി കൂടുതല്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. ഗുണഭോക്തൃ വിഹിതം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണമെന്നും ആവശ്യമുയര്‍ന്നു. സാമ്പത്തികമയി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗുണഭോക്തൃവിഹിതം നല്കാന് സാധിക്കാതെ വരുന്നു. ഇതോടെ അവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കാതെ പോകും. നിലവിലുള്ള മാനദണ്ഡപ്രകാരം ഇത് സാധ്യമല്ലെന്നും ഭാവിയില്‍ ഇത്തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു. പദ്ധതിയുടെ ഗുണം ലഭിക്കണമെങ്കില്‍ സ്ഥലത്തിന്റെ പ്രമാണം നല്‍കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി കൈവശാവകാശ രേഖ നല്കുന്ന രീതിയിലേക്ക് മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു.
2022 നകം രാജ്യത്തെ എല്ലാവര്ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്. സ്വന്തമായി സ്ഥലമുള്ള, വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കെട്ടിടം വയ്്്ക്കുന്നതിനും നിലവിലുള്ള കെട്ടിടം പുനരുദ്ധരിക്കുന്നതിനുമാണ് തുക നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ രണ്ടര ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്. ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറും അമ്പതിനായിരം രൂപ വീതം തദ്ദേശ സ്വയം ഭരണസ്ഥാപനവും സംസ്ഥാന സര്‍ക്കാറും നല്‍കും. ഗുണഭോക്തൃ വിഹിതമായി 50,000 രൂപ ചെലവഴിക്കണം. താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനുമായി ആറു ലക്ഷം രൂപവരെ ബാങ്ക് വായ്പ കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: