കോട്ടയം/വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ യാത്രാ ബോട്ട്സര്‍വീസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍. അട്ടിമറിക്കുള്ള നീക്കം നടക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതുകൊണ്ട് ഈ നിലയിലുള്ള അന്വേഷണം ഉണ്ടാകും. ബോട്ട് സര്‍വ്വീസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്യുന്ന വൈക്കം ബോട്ട് ജെട്ടിയില്‍ സുരക്ഷാ സംവിധാനവും ഒരുക്കും. അസാധാരണ സംഭവമായാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദിത്യ സൗരോര്‍ജ്ജ ബോട്ട് രാത്രിയില്‍ വൈക്കം ജെട്ടിയിലാണ് പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച് കായലിന്റെ മധ്യത്തിലെത്തിയപ്പോള് ബോട്ടിന് തകരാറു സംഭവിച്ചതായി തോന്നി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ബോട്ട് തവണക്കടവില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ട് ചുക്കായങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാക്കി. ഊരിപ്പോകാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ചുക്കായങ്ങള്‍ നട്ടുകളും ലോക്ക്നട്ടുകളും ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സംഭവം ഡയറക്ടറെ അറിയിച്ചു. ഡയറക്ടര്‍ ഉന്നത പോലീസ് അധികാരികളെയും ബോട്ടിന്റെ നിര്‍മാണച്ചുമതല വഹിച്ച കമ്പനിയെയും അറിയിച്ചു. തൊട്ടടുത്ത ദിവസം കൊച്ചിയില്‍ നിന്നെത്തിയ മെക്കാനിക്കുകള്‍ താല്‍ക്കാലികമായി ചുക്കായങ്ങള്‍ ബോട്ടില്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തി.
ചുക്കായം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം കേന്ദ്രമായുള്ള ഇന്‍ഡ്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് സര്‍വെയര്‍ കെ.ഷമ്മി കഴിഞ്ഞ ദിവസം വൈക്കത്തെത്തി ബോട്ട് പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് അദ്ദേഹവും. ഐആര്‍എസ് ഉദ്യോഗസ്ഥന് നല്കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോട്ടിന്റെ ഫിറ്റ്നസ് കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കും. വൈക്കം പോലീസും ബോട്ടില്‍ വിശദമായി പരിശോധന നടത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: