ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തുറന്നുവിട്ട കൊടുങ്കാറ്റ് തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നു. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും തന്ത്രങ്ങളുമായി എഐഎഡിഎംകെയിലെ ഇരു വിഭാഗവും കളംനിറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ശശികല രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. സഭയില്‍ കാണാമെന്ന നിലപാടിലാണ് പനീര്‍ശെല്‍വം. ജയലളിതയുടെ മരണം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് സമാന്തരമായി മറ്റൊരു യുദ്ധമുഖവും തുറന്നു പനീര്‍ശെല്‍വം. തീരുമാനമെടുക്കേണ്ട ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തുമെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രി മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ രാവിലെ ആവര്‍ത്തിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ, പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പോയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തി ശശികല. ഇവരെ പിന്നീട് ബസില്‍ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. 134ല്‍ 130 പേര് എത്തിയെന്നാണ് എഐഎഡിഎംകെ വക്താവ് അറിയിച്ചത്. പിന്തുണ രാഷ്ട്രപതിയെ ബോധ്യപ്പെടുത്തി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു. ചെന്നൈ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് ഇവരെ കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഗവര്ണറെത്തിയാല് ശശികലയും പനീര്‍ശെല്‍വും അദ്ദേഹത്തെ കാണും.
രാവിലെ വസതിക്കു മുന്നിലും പിന്നീട് തമിഴ് ചാനലിനും നല്കിയ അഭിമുഖത്തില്‍ നിലപാടിലുറച്ചു നിന്ന പനീര്‍ശെല്‍വം, ഒരുപടികൂടി കടന്ന് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനായി റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നു പറഞ്ഞ ഇദ്ദേഹം, ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ശശികല അനുവദിച്ചില്ലെന്നും വ്യക്തമാക്കി. മരണത്തില്‍ സംശയമുണ്ട്. അത് നീക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എഐഎഡിഎംകെയെ ചതിച്ചുവെന്ന ശശികലയുടെ ആരോപണവും അദ്ദേഹം തള്ളി. അമ്മയുടെ കാലടികള്‍ പിന്തുടരുകയാണ്, അത് തുടരും.
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയായി തുടരും. ഓരോ ഗ്രാമത്തിലുമെത്തി ഓരോ പ്രവര്‍ത്തകരെയും കാണും. സഭയില്‍ ശക്തി തെളിയിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യനും രാജ്യസഭാംഗം വി. മൈത്രേയനും ഒപ്പമാണ് പനീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടത്. അതിനിടെ, പനീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തു നിന്ന് മാറ്റി ഡിണ്ടിഗല്‍ ശ്രീനിവാസനെ നിയമിച്ചതിനു പിന്നാലെ, ഐടി വിഭാഗം സെക്രട്ടറി ജി. രാമചന്ദ്രനെയും നീക്കി. വി.വി.ആര്. രാജ് സത്യന് പുതിയ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: