ആലപ്പുഴ: വാടക്കനാലിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍ ബസ്സ്റ്റാന്‍ഡ് ജെട്ടിയില്‍ നിന്നാരംഭിക്കും. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാല്‍ ബോട്ടുകളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും മുഴുവന്‍ സര്‍വീസുകളും ബസ്സ്റ്റാന്‍ഡ് ജെട്ടിയിലേക് മാറ്റി.
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ബോട്ട്ജെട്ടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത് വിനോദസഞ്ചാരമേഖലയേയും ജലഗതാഗതത്തേയും കാര്യമായിബാധിച്ചു. വിനോദസഞ്ചാരത്തിനായി ബോട്ടു യാത്രയെ ആശ്രയിക്കുന്ന വിദേശികളും സ്വദേശികളും ജെട്ടിയിലെത്തിയാല്‍ ഒരുകിലോമീറ്ററോളം നടന്ന് കെഎസ്ആര്‍ടിസിക്ക് സമീപമുളള ചെറിയ ജെട്ടിയില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതിനാല്‍ പലവിനോദസഞ്ചാരികളും ആലപ്പുഴവിട്ട് കൊല്ലത്തേക്കും കൊച്ചിയിലേക്കും പോകുന്നു.
തുലാവര്‍ഷം കനിയാത്തതാണ് തോടുകളിലേയും കായലുകളിലേയും ജലനിരപ്പ്കുറയാന് കരണം. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സമയത്ത് തോടുകളിലെ ജലനിരപ്പ് താഴ്ന്നത് ടൂറിസംമേഖലയേയും ജലഗതാഗതവകുപ്പിനേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കും കൊച്ചിയിലേക്കുമുള്ള ദീര്‍ഘദൂര വിനോദയാത്രകളും പ്രതിസന്ധിയിലാണ്.
ബണ്ട് തുറന്നുവിട്ട് തോടുകളിലെ ജലനിരപ്പ് ഉയര്‍ത്തി ജെട്ടിയുടെ പ്രവര്‍ത്തനം നടത്താന്‍കഴിയാത്ത അവസ്ഥയാണ്. തോടുകളില്‍ ഉപ്പുവെളളം കയറ്റിയാല്‍ കുട്ടനാട്ടിലെ കൃഷിനശിക്കും കര്‍ഷകര്‍ ദുരിതത്തിലുമാകും.
ജെട്ടിയില്‍ എത്തുന്ന യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ജെട്ടിയില്‍ എത്തണമെങ്കില്‍ ഓട്ടോറിക്ഷപോലുള്ള വാഹനങ്ങളെ ആശ്രയിക്കണം. നാലുരൂപയ്ക്ക് യാത്രചെയ്യേണ്ടവര്‍ റിക്ഷാക്കൂലി ഉള്‍പ്പടെ 24 രൂപ ചെലവാക്കേണ്ട സ്ഥിതിയുമുണ്ട്. ജെട്ടിയിലെ മണ്ണ് മാറ്റി ജലനിരപ്പ് ഉയര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ ഉദാസീനത കാട്ടുകയാണെന്നുള്ള ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: