ആലപ്പുഴ: വെളിയിട വിസര്‍ജ്ജന വിമുക്തമായ ജില്ലയിലെ ആദ്യ നഗരങ്ങളായി ഹരിപ്പാടും ചെങ്ങന്നൂരും. ജില്ലയിലെ ആറു നഗരസഭകളില്‍ ആദ്യം നേട്ടം കൈവരിച്ച് പ്രഖ്യാപനം നടത്തിയത് ഹരിപ്പാട് നഗരസഭയാണ്. 111 കക്കൂസുകള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കിയാണ് എല്ലാ വീടുകളിലും കക്കൂസ് ഉള്ള, വെളിയിട വിസര്‍ജ്ജന വിമുക്ത (ഒഡിഎഫ്) നഗരമായി ഹരിപ്പാട് മാറിയത്. ചെങ്ങന്നൂര്‍ നഗരസഭ 108 കക്കൂസുകള്‍ പുതുതായി നിര്‍മ്മിച്ചു നല്കി.
മാര്‍ച്ച് 31 നകം എല്ലാ നഗരങ്ങളും ഒഡിഎഫ് ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 10 കക്കൂസുകളുടെ നിര്‍മാണം കൂടി പൂര്‍ത്തീകരിച്ചാല്‍ മാവേലിക്കര നഗരസഭയും ഒഡിഎഫ് നേട്ടം കൈവരിക്കും.
ഇവിടെ 110 കക്കൂസുകളാണ് പുതുതായി നിര്‍മ്മിച്ചു നല്‍കുന്നത്. 148 എണ്ണം പുനരുദ്ധരിക്കുകയാണ്. ഇതില്‍ 248 എണ്ണം പൂര്‍ത്തീകരിച്ചു. കായംകുളം നഗരസഭയില്‍ 247 കക്കൂസുകളാണ് പുതുതായി നിര്‍മ്മിക്കുന്നത്. ഇതില്‍ 134 എണ്ണം പൂര്‍ത്തീകരിച്ചു. 113 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ചേര്‍ത്തല നഗരസഭയില്‍ 300 കക്കൂസുകള്‍ പുതുതായി നിര്‍മ്മിക്കുകയും 270 എണ്ണം പുനരുദ്ധരിക്കുകയും ചെയ്യുന്നു. മൊത്തം 570 കക്കൂസ് നിര്‍മ്മാണത്തില്‍ 65 എണ്ണം പൂര്‍ത്തീകരിച്ചു.
503 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടെണ്ണത്തിന് കരാര്‍ വച്ചിട്ടില്ല. ആലപ്പുഴ നഗരസഭയില്‍ 413 കക്കൂസുകള്‍ പുതുതായി നിര്‍മ്മിക്കും. 35 എണ്ണം പുനരുദ്ധരിക്കും. മൊത്തം 448 എണ്ണത്തില്‍ 16 എണ്ണം പൂര്‍ത്തീകരിച്ചു. 432 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: