കോട്ടയം: റബ്ബര്‍ മേഖലയുടെ വികസനം ലക്ഷ്യമാക്കി നിലപാടുകള്‍ കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വേണമെങ്കില്‍ വിആര്‍എസ് നല്‍കാനുമാണ് തീരുമാനം. ചെലവ് ചുരുക്കല്‍ നടപടികളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്മാന് ഏഴംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.
1533 ജീവനക്കാരാണ് ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡില്‍ ഉള്ളത്. ഇത് 1100 ആക്കി ചുരുക്കാനും അടിസ്ഥാന ചെലവുകള്‍ നിലവിലുള്ളതിന്റെ 50 ശതമാനം ആക്കാനുമാണ് നിര്‍ദ്ദേശം. ഇതുമൂലം പ്രതിവര്‍ഷം 70 കോടി രൂപയോളം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ലഭിക്കും. മുന്‍കാലങ്ങളില്‍ കെട്ടിടനിര്‍മ്മാണം, ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍, കേന്ദ്ര ആഫീസില്‍ സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാല, സൗജന്യ ബസ് സര്‍വ്വീസ് എന്നീ ഇനങ്ങളിലായിരുന്നു ചെലവുകള്‍ ഏറെയും.
ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടാന്‍ ഉതകുന്ന തരത്തില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. ഇതിന്റെ ഭാഗമായി ശമ്പളം അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകള്‍ കുറയ്ക്കാനാണ് നീക്കം. റബ്ബര്സെസ് വഴി പ്രതിവര്‍ഷം ലഭിക്കുന്ന പദ്ധതിവിഹിതത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെന്ഷന്, അടിസ്ഥാന ചെലവുകള്‍ എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്.
ഇതുമൂലം കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതിനോ ഉദ്പാദനം കൂട്ടുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാനോ കഴിഞ്ഞിരുന്നില്ല. ശമ്പള ഇനത്തില്‍ പ്രതിവര്‍ഷം 97 കോടി രൂപയും പെന്ഷന് ഇനത്തില്‍ 40 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി 37 ലക്ഷം രൂപ റബ്ബര്‍ ബോര്‍ഡിന് ചെലവാകുന്നുണ്ട്. ഇക്കുറി പദ്ധതിവിഹിതമായി ലഭിച്ചതാകട്ടെ 1 കോടി 42 ലക്ഷം രൂപമാത്രമാണ്. ഇതുമൂലം ഉത്പാദന വികസന പരിപാടികള്‍ക്ക് ചെലവാക്കേണ്ട തുക വകമാറ്റി ചെലവഴിക്കേണ്ടി വരാറുണ്ട്.
ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍-സിഎജി റിപ്പോര്‍ട്ടുകള്‍ മുന്‍കാലങ്ങളില്‍ അവഗണിച്ചതാണ് ഉത്പാദനം കുറയാനും പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കാനും സാഹചര്യമൊരുക്കിയത്. ജീവനക്കാരുടെ എണ്ണം കുറച്ച് റീജണല്‍ ആഫീസുകള്‍ 14 ആക്കി ചുരുക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ചെലവ്ചുരുക്കലിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഏറെ സഹായകരമായിരുന്ന ഫീല്‍ഡ് ആഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ഉത്പാദനത്തെ പിന്നോട്ടടിച്ചത്. ഉന്നത ശമ്പളം വാങ്ങുന്ന റീജണല്‍ ആഫീസുകളിലെ തസ്തികകള്‍ നിലനിര്‍ത്തിയ മുന്‍കാല നടപടിയാണ് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
പുതിയ ചെയര്‍മാനായി എ. അജിത്കുമാര്‍ ചുമതലയേറ്റശേഷം കര്‍ഷക സബ്സിഡി പുനരാരംഭിച്ചിരുന്നു. ഈ നടപടി ഉത്പാദന വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 20 ശതമാനം ഉത്പാദന വര്‍ദ്ധന ഉണ്ടായത് ശ്രദ്ധേയമാണ്.
പന്ത്രണ്ടാം പദ്ധതിയില്‍ 960 കോടി രൂപ ബോര്‍ഡിന് ലഭിച്ചെങ്കിലും ഇതില്‍ 20 ശതമാനം തുക മാത്രമാണ് കര്‍ഷകര്‍ക്ക് സഹായമായി ലഭിച്ചത്.
ചെയര്‍മാന്റെ അഭാവത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ കര്‍ഷകദ്രോഹ നടപടികളാണ് കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിച്ചത്. പുതിയ ബോര്‍ഡ് അധികാരത്തിലെത്തിയാല്‍ അക്കൗണ്ട്സ് വിഭാഗത്തിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടാവുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: