ആലപ്പുഴ: കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ വിദഗ്ധന്‍. ദക്ഷിണേന്ത്യയില്‍ കേരളമാകും ഇതിന്റെ ദുരന്തം കൂടുതല്‍ പേറുകയെന്നും കൊച്ചി സര്‍വ്വകലാശാലയിലെ ഗവേഷകന് ഡോ. എം.ജി. മനോജ് പറഞ്ഞു. സൂര്യാഘാതവും കാട്ടുതീയും സംസ്ഥാനത്ത് വര്‍ദ്ധിക്കും. ആഗോള താപവ്യതിയാനവും തുലാവര്‍ഷം കനിയാത്തതും വേനല്‍മഴ പെയ്യാത്തതുമാണ് വരള്‍ച്ചക്ക് കാരണം.
സംസ്ഥാനത്ത് മൂന്നു മുതല്‍ നാലുമീറ്റര്‍ വരെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു. ഏപ്രില്‍ പകുതിയോടെ ഇനിയും താഴുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്, 36.6 ഡിഗ്രി സെല്‍ഷ്യസ്. പരിസര പ്രദേശങ്ങളില്‍ ചൂട് ഇതിലുമധികമാണ്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. പക്ഷെ രേഖപ്പെടുത്താന്‍ താപമാപിനിയില്ല.
എറണാകുളം ജില്ലയില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. കലൂരില്‍ ഇന്നലെ അത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. പുനലൂരില്‍ 36.2 ഡിഗ്രിയും തൃശൂരില്‍ 35 ഡിഗ്രിയുമാണ് താപനില. കണ്ണൂരും പാലക്കാടിനോടൊപ്പമെത്തി. 36.5 ഡിഗ്രി സെല്‍ഷ്യസ്.
കുട്ടനാട്ടിലെ തോടുകള്‍ വറ്റി. കുടിവെള്ളക്ഷാമം രൂക്ഷമായി.
വേനല്‍മഴ പ്രതീക്ഷിച്ച് വിതയിറക്കുന്ന കുട്ടനാട്ടില്‍ 75 – 80 ദിവസം പ്രായമുള്ള നെല്‍ച്ചെടികള്‍ കതിരിടുന്ന സമയമാണിത്. ജലം ഏറ്റവും ആവശ്യമുള്ള സമയത്ത് ഒരു മഴപോലും ലഭിച്ചില്ല എന്നതും വന്‍ തിരിച്ചടിയായി. ശത്രുകീടങ്ങള്‍ കുട്ടനാട്ടില്‍ വ്യാപകമായി. മഴ പെയ്യാത്തതാണ് മിത്രകീടങ്ങള്‍ വളരാത്തതിനു കാരണം. തണ്ണീര്‍മുക്കം ഷട്ടര്‍ തുറന്നാല്‍ ഓരുവെള്ളം കയറി കൃഷി നശിക്കുമെന്നതിനാല്‍ ഷട്ടര്‍ തുറക്കാനും പറ്റാത്ത അവസ്ഥയാണ്.
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ആലപ്പുഴ ബോട്ട്ജെട്ടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. വിനോദസഞ്ചാരമേഖലയേയും ജലഗതാഗതത്തേയും ഇത് കാര്യമായി ബാധിച്ചു. നിലവിലുള്ളിടത്തുനിന്ന് ബോട്ടുജെട്ടി താത്കാലികമായി കിഴക്കോട്ട് മാറ്റാനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: