ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയപ്പോരായി വിലയിരുത്താന്‍ കാരണമില്ല. ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് എതിരല്ല സര്‍ക്കാര്‍ നടപടികള്‍. മോദി രാജ്യസഭയില്‍ വ്യക്തമാക്കി.
രാഷ്ട്രീയ കാരണങ്ങളാല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നോട്ട് റദ്ദാക്കല്‍ നടപ്പാക്കിയില്ല. വാഞ്ചു കമ്മറ്റി നോട്ട് നിരോധനം നിര്‍ദ്ദേശിച്ചെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇന്ദിര അവഗണിച്ചു. കള്ളപ്പണമാണ് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ അടിസ്ഥാനമെന്ന് 1972 സെപ്തംബര്‍ നാലിന് ജ്യോതി ബസു ലോക്സഭയില്‍ പ്രസംഗിച്ചു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും മോദി വായിച്ചു.
മന്‍മോഹന്‍സിങ്ങിനെതിരെ മോദി നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. നിരവധി അഴിമതികള്‍ നടന്നിട്ടും മന്മോഹന് സിങ് പരിശുദ്ധനായാണ് അറിയപ്പെടുന്നത്. റെയിന്‍കോട്ട് ധരിച്ച് കുളിക്കാനുള്ള ഡോ. സാഹിബിന്റെ കഴിവ് നമ്മള് പഠിക്കണമെന്ന് മോദി പരിഹസിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. റിസര്‍വ്വ് ബാങ്കിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തന്നെയും വിമര്‍ശിക്കുന്നത് മനസിലാക്കാം. രാഷ്ട്രീയത്തിനതീതമായി കാണേണ്ട ആര്‍ബിഐയെ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് മോദി ചോദിച്ചു.
പാവപ്പെട്ടവരെ ശാക്തീകരിക്കുന്ന നടപടിയാണ് നോട്ട് റദ്ദാക്കല്‍. ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. തീരുമാനത്തെ എതിര്‍ത്ത പ്രതിപക്ഷം ഒറ്റപ്പെട്ടു. ജനങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വെളിപ്പെട്ടത്. നോട്ട് റദ്ദാക്കലിന് ലോകത്ത് മാതൃകകളില്ല. എഴുനൂറോളം മാവോയിസ്റ്റുകള്‍ കീഴടങ്ങി. കൂടുതല്‍ ഭീകരര്‍ കീഴടങ്ങുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഭീം ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: