ആലപ്പുഴ: ജില്ലയില്‍ ഫെബ്രുവരി 20ന് ആരംഭിക്കുന്ന പുഞ്ചക്കൊയ്ത്തിനായി ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ കൊയ്ത്തുമെതി യന്ത്രങ്ങള്‍ക്കെല്ലാം ജി.പി.എസ്. ഘടിപ്പിക്കും. ദുരുപയോഗം തടയാനാണിത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൃഷിക്കാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടര്‍ സ്ഥലത്തെ കൊയ്ത്താണ് 20 മുതല്‍ ആരംഭിക്കുക.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് ആധ്യക്ഷ്യം വഹിച്ചു. ബന്ധപ്പെട്ട കൃഷി ഓഫീസറുടെ അനുമതി പത്രത്തോടൊപ്പം പാടശേഖര സമിതി പ്രസിഡന്റിനോ സെക്രട്ടറിക്കോ മാത്ര മേ കൊയ്ത്ത് യന്ത്രങ്ങള്‍ നല്‍കൂ. ജങ്കാര്‍ ഉപയോഗിക്കേണ്ട ഇടങ്ങളിലും കായല്‍ നിലങ്ങളിലും മണിക്കൂറിന് 1,800 രൂപയും മറ്റു പ്രദേശങ്ങളില്‍ 1,650 രൂപയുമാണ് പരമാവധി വാടക. കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്കാണ് ഇതെന്നും ഇതിലും കുറച്ച് ഏജന്റുമാര്‍ക്കും പാടശേഖരസമിതിക്കും നിരക്ക് നിശ്ചയിക്കാവുന്നതാണെന്നും കളക്ടര്‍പറഞ്ഞു.
ചേര്‍ത്തല, അമ്പലപ്പുഴ, ചമ്പക്കുളം മേഖലകളില്‍ 1,100 ഹെക്ടര്‍ പാടശേഖരത്തെ കൊയ്ത്ത് ഫെബ്രുവരി 28ന് മുന്‍പ് പൂര്‍ത്തിയാക്കും. ഹരിപ്പാട്, ചമ്പക്കുളം, രാമങ്കരി എന്നിവിടങ്ങളിലെ 4,605 ഹെക്ടറിലെ കൊയ്ത്ത് മാര്‍ച്ച് ഒന്നിനും 15നും ഇടയില്‍ നടത്തണം. 12,700 ഹെക്ടര്‍ വരുന്ന രാമങ്കരി, ചമ്പക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ കൊയ്ത്ത് മാര്‍ച്ച് 16നും 31നും ഇടയിലും ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ 6,300 ഹെക്ടര്‍ കൊയ്ത്ത് ഏപ്രില്‍ ഒന്നിനും 15നും ഇടയിലും അപ്പര്‍ കുട്ടനാട്ടിലെ 1,300 ഹെക്ടര്‍ ഏപ്രില്‍ അവസാനവും അപ്പര്‍ കുട്ടനാട്ടിലെ 550 ഹെക്ടര്‍ മെയ് ആദ്യവാരവും കൊയ്ത്ത് നടത്താനാണ് തീരുമാനം.
ജില്ലയില്‍ 10,020 ഹെക്ടറില്‍ കുട്ടനാട് പ്രദേശത്ത് രണ്ടാംകൃഷി ചെയ്തതില്‍ 176 ഹെക്ടറില്‍ മുഞ്ഞബാധ മൂലവും 476 ഹെക്ടറില്‍ ഇലപ്പുള്ളി രോഗവും മൂലവും 75 ഹെക്ടറില്‍ വരിനെല്ല് ബാധിച്ചും 58 ഹെക്ടറില്‍ വേനല്‍മഴ മൂലവും നശിച്ചതായി 2016ലെ രണ്ടാം കൃഷി അവലോകനം ചെയ്ത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം പറഞ്ഞു. രണ്ടാംകൃഷി വിളവെടുപ്പിനോടനുബന്ധിച്ച് സപ്ലൈകോ മുഖേന 52,218 ടണ്‍ നെല്ല് കിലോയ്ക്ക്് 22.50 രൂപ പ്രകാരം സംഭരിച്ചു. സംഭരിച്ച നെല്ലിന്റെ വിലയായ 117.5 കോടി രൂപയില്‍ 92.5 കോടി രൂപ 47,923 കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. മഴക്കുറവും ഉപ്പുവെള്ളം കയറിയതും പുഞ്ചകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
1550 ഹെക്ടര്‍ സ്ഥലത്ത് പട്ടാളപ്പുഴുവിന്റെ ആക്രമണം മൂലം കൃഷി നാശം ഉണ്ടായി. 2015-16ലെ ആര്.കെ.വി.വൈ. കുടിശിക സബ്സിഡി 668 ലക്ഷം രൂപ ഉടനെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. 2016-17 ലെ വിത്ത് ഏജന്‍സികളില്‍ നിന്നും വിത്ത് എടുത്തതിനുള്ള 444 ലക്ഷം ഉടനെ നല്‍കും. 3700 ഹെക്ടറിന് 555 ലക്ഷം രൂപ ഉല്പ്പാദനോപാധി സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്കി. 30,000 രൂപ പ്രകാരം 90 ലക്ഷം രൂപ കര്‍ഷകര്‍ക്ക് തരിശ് നിലപദ്ധതി പ്രകാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 2016-17 വര്‍ഷത്തെ വരള്‍ച്ചാ സഹായമായി 125 ലക്ഷം രൂപയും വെള്ളപ്പൊക്ക സഹായമായി 75 ലക്ഷം രൂപയും അനുവദിച്ചു. ഇതില്‍ യഥാക്രമം 48.32 ലക്ഷവും 31.46 ലക്ഷം രൂപയും വിതരണം ചെയ്തു.
പാടശേഖരസമിതി ഭാരവാഹികള്‍, കൃഷിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: