തൃശ്ശൂര്‍: പുതിയ കായിക സമുച്ചയത്തിനൊരുങ്ങുന്ന ലാലൂരിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിനുള്ളില്‍ അഞ്ചേക്കര്‍ സ്ഥലത്തിന്റെ കൈവശാവകാശരേഖ സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍. നഗരസഭയായിരിക്കേ ഒരു പദ്ധതിക്കായി നല്കിയ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ വന്ന വീഴ്ചയാണ് കൈവശാവകാശം കമ്പനിയുടെ പേരില്‍ നില്‍ക്കാനിടയാക്കിയത്. അതേസമയം വിഷയം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി.
1999-ല്‍ ലാലൂര്‍ പ്രശ്ന പരിഹാരത്തിന് പദ്ധതിയുമായി മുന്നോട്ടുവന്ന ബംഗളൂരു ആസ്ഥാനമായുള്ള ഒപ്പാല്സ് നാഗ് എന്ന സ്വകാര്യ കമ്പനിയുടെ ആവശ്യമനുസരിച്ചാണ് ലാലൂരിലെ 26.75 ഏക്കര്‍ ഭൂമിയില്‍ അഞ്ച് ഏക്കര്‍ നഗരസഭ പാട്ടത്തിന് നല്‍കിയത്. പക്ഷേ പദ്ധതി നടപ്പായില്ല. പിന്നീട് സ്ഥലം തിരിച്ചെടുക്കാന്‍ നടപടിയുമുണ്ടായില്ല. വന്കായിക വികസനത്തിന് ഒരുക്കം നടക്കുമ്പോള്‍ ഭൂമിയുടെ അവകാശപ്രശ്നം പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്ഥലം പണയംവെച്ച് കമ്പനി വായ്പ എടുത്തിട്ടുണ്ടോ എന്നതും വ്യക്തമല്ല.
എന്‍.സരസ്വതി ടീച്ചര്‍ ചെയര്‍മാനും പ്രൊഫ.ജോണ്‍ സിറിയക് വൈസ് ചെയര്മാനുമായിരിക്കേയായിരുന്നു ലാലൂര്‍ പ്രശ്ന പരിഹാരത്തിന് ഒപ്പാല്സ് കമ്പനിയുടെ ഓഫര്‍ കൗണ്‍സില്‍ അംഗീകരിച്ചത്. നഗരസഭയ്ക്ക് ചെലവില്ലാതെ കമ്പനി പണം മുടക്കി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് സംസ്കരണം നടത്താമെന്നായിരുന്നു വാഗ്ദാനം. അതിന് ബാങ്ക് വായ്പ ലഭ്യമാക്കാന്‍ അഞ്ചേക്കര്‍ സ്ഥലം ലാലൂരില്‍ കമ്പനിയുടെ പേരില്‍ തീറ് നല്‍കണമെന്നായിരുന്നു ആവശ്യം. ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചുവെങ്കിലും തീറ് നല്കാന് കൗണ്‍സിലിന് അധികാരമില്ലെന്ന നിയമപ്രശ്നം വന്നതോടെ 30 വര്‍ഷത്തെ പാട്ടത്തിന് സ്ഥലം കമ്പനിക്ക് കൈമാറി.
ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ നിലവിലുള്ള റോഡിന് മധ്യത്തില്‍ വടക്ക് ഭാഗത്താണ് സ്ഥലം അനുവദിച്ചത്. ചുറ്റും മതിലും കമ്പനി കെട്ടിയുയര്‍ത്തിയിരുന്നു. വലിയ ആഘോഷമായാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പക്ഷേ മാലിന്യപ്ലാന്റ് ഉയര്‍ന്നില്ല. കമ്പനിയെ കൗണ്‍സില്‍ കരിമ്പട്ടികയില്‍ പെടുത്തിയെങ്കിലും സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കമ്പനിക്കയച്ച രജിസ്ട്രേഷന് കത്തുകള്‍ സ്വീകരിക്കാന്‍ ആളില്ലാതെ തിരിച്ചുവന്നു. ഇങ്ങനെയൊരു കമ്പനി ഇപ്പോഴുണ്ടോ എന്നുപോലും വ്യക്തമല്ല. സ്ഥലത്തിന്റെ കൈവശാവകാശത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് കോര്പ്പറേഷനിലാര്ക്കും അറിവില്ല.
കായിക സമുച്ചയം പണി തുടങ്ങണമെങ്കില്‍ സര്‍വേ നടത്തി ഭൂമിയുടെ രേഖകള്‍ ക്രമവല്‍ക്കരിക്കേണ്ടി വരും. കൈവശം നല്‍കിയഭൂമി തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. 26.75 ഏക്കര്‍ സ്ഥലത്തില്‍ 13 ഏക്കര്‍ സ്ഥലമെടുത്ത് 70.55 കോടി ചെലവില്‍ ഫുട്ബോള്‍ സ്റ്റേഡിയം, ഹോക്കി ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെ കായിക സമുച്ചയമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കായികമന്ത്രി എ.സി.മൊയ്തീനും തൃശൂര്‍ എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്.സുനില്‍കുമാറും കോര്പ്പറേഷന് മേയറും പങ്കെടുത്ത യോഗം കായിക സമുച്ചയ രൂപരേഖയ്ക്ക് തത്ത്വത്തില്‍ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: