തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ചരിത്ര വിജയം നേടിയപ്പോള്‍ നാണം കെട്ട് എസ്എഫ്ഐ. തങ്ങള്‍ ഇല്ലെങ്കില്‍ സമരം വിജയിക്കില്ലെന്ന് കരുതിയ എസ്എഫ്ഐക്ക് ചുട്ട മറുപടി നല്കി ലോ അക്കാദമി സമരം.
ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക്കു മുന്നില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയതോടെയാണ് എസ്എഫ്ഐ സമരനാടകവുമായി രംഗത്ത് വന്നത്. അപ്രതീക്ഷിതമായി കോളേജിനകത്ത് കയറി കണ്ണില്‍ കണ്ടതൊക്കെ അടിച്ച് തകര്‍ത്തു. കോളേജില്‍ സ്ഥാപിച്ചിരുന്ന വിവാദമായ ക്യാമറകള്‍ ഓരോന്നായി എറിഞ്ഞുടച്ചു. തടയാനെത്തിയ പോലീസിനെ അടിച്ച് ഓടിച്ചു. അക്രമം നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു എസ്എഫ്ഐയുടേത്.
എന്നാല്‍ സമരം സംസ്ഥാനത്താകെ ചര്‍ച്ചയായതോടെ നിവൃത്തിയില്ലാതെ എസ്എഫ്ഐയും സമരപ്പന്തല്‍ കെട്ടി. എസ്എഫ്ഐയെ മുന്‍നിര്‍ത്തി സമരം ഒത്ത്തീര്പ്പാക്കാനായിരുന്നു സിപിഎമ്മിന്റെ നീക്കം. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ജനുവരി 30ന് മാനേജ്മെന്റിന്റെ ചര്‍ച്ച. പ്രിന്‍സിപ്പാളിനെ മാറ്റില്ലെന്ന കടുത്ത നിലപാടുമായി മാനേജ്മെന്റ്. ഇതോടെ എസ്എഫ്ഐ ഒഴികെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ബഹിഷ്ക്കരിച്ചു. 31ന് രാവിലെ എസ്എഫ്ഐയെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയില്‍ കരാര്‍ ഒപ്പിട്ടു.
മാനേജ്മെന്റുമായി ഒത്ത്കളിക്കുന്നതായിരുന്നു കരാര്‍. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച മാനേജ്മെന്റ് ലക്ഷ്മിനായര്‍ക്ക് മാറ്റത്തെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും പറഞ്ഞു. ഈ വാദം അംഗീകരിച്ച് വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത് എസ്എഫ്ഐ സമരത്തില്‍ നിന്നും തടിയൂരി. അക്കാദമി സമരം ഇതോടെ തീര്‍ന്നു എന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ച ലേഡീസ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ഉറച്ച് നിന്നതോടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായി രംഗത്ത് എത്തി. ഇതിനിടയില്‍ സമരം പൊളിക്കാന്‍ എല്ലാ കുതന്ത്രങ്ങളും സിപിഎമ്മും എസ്എഫ്ഐയും നടത്തി. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പ്രദേശിക സിപിഎം നേതാക്കളെ ഉപയോഗിച്ച് സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു, ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ചു.
വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരംതാണ പ്രസ്താവനകള്‍ പോലും എസ്എഫ്ഐ നേതൃത്വം നടത്തി. എന്നാല്‍ സമരത്തില്‍ അടിയുറച്ച് നിന്ന് വിജയം നേടുകയായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളും ലേഡീസ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: