കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12-ാം വാര്‍ഡിലെ വീട്ടമ്മയ്ക്ക് എച്ച് വണ്‍ എന്‍വണ്‍ പനി സ്ഥിരീകരിച്ചു.
പനി ബാധിച്ച് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 47 വയസുകാരി വീട്ടമ്മയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ 10 വയസുള്ള മകള്‍ പനി ബാധിച്ച് ചികില്‍സയിലിരിക്കേ ജനുവരി 31ന് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്നായിരുന്നു കുട്ടിയെ ഒടുവില്‍ ചികില്‍സിച്ച തിരുവല്ലയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും, പിന്നീട് കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിലും ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സാധാരണ പനിയാണെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ നല്കി വിട്ടയച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് പനി വീണ്ടും കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടി മരിച്ചതിന് പിറ്റേന്ന് കുട്ടിയുടെ അമ്മയെ കടുത്ത പനിയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന രക്ത പരിശോധനയില്‍ ഇവര്‍ക്ക് എച്ച്വണ് എന്‍വണ്‍ ബാധിച്ചതായി കണ്ടെത്തിയത്.
ഇവരുടെ വീടിന് സമീപത്തെ പന്നി ഫാം താല്‍ക്കാലികമായി അടച്ചു പൂട്ടാനും നിര്‍ദ്ദേശം നല്കി. ആരോഗ്യ വകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിച്ചു. ഡിസംബര്‍ അവസാന വാരം ഇവരുടെ വീട്ടില്‍ ദുബായ്, മാലി, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ എത്തിയിരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇവരില്‍ നിന്നും പകര്‍ന്നതാണോ എന്നും സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: