പീരുമേട്: വേനല്‍ കനത്തതോടുകൂടി തോട്ടം മേഖല വരള്‍ച്ചയുടെ പിടിയില്‍. പീരുമേട് താലൂക്കിലെ വിവിധ മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്. തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ വിളകളെല്ലാം തന്നെ കരിഞ്ഞുണങ്ങി തുടങ്ങിയത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലായി.
കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടുത്തുകാര്‍. കാട്ടുതീ പടരുന്നതും പതിവാണ്. അടുത്തിടെയുണ്ടായ കാട്ടുതീയില്‍ പുല്‍മേടുകളും കൃഷിയിടങ്ങളും കത്തിനശിക്കുകയും ചെയ്തു. വേനല്‍ മഴയും ലഭിക്കാത്തത് കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. കസ്തൂരിരംഗന്‍ പദ്ധതിയുടെ പേര് പറഞ്ഞ് ചെറുതും വലുതുമായ മരങ്ങള്‍ മുഴുവനും ഉദ്യോഗസ്ഥര്‍ രാഷട്രീയ ബന്ധം ഉപയോഗിച്ച് മുറിച്ച് കടത്തിയത് മഴകുറവിന് കാരണമായി പറയുന്നു. ഇവിടുത്തെ പ്രധാന നദിയായ പെരിയാറും വരണ്ടു. കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. വണ്ടിപ്പെരിയാര്‍ മേഖലയില്‍ ജല വിതരണത്തിനായി പെരിയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച ചെക്ക് ഡാമില്‍ വെള്ളം താഴ്ന്ന് തുടങ്ങിയത് ജനങ്ങളില്‍ ആശങ്ക ഉയര്ത്തിതുടങ്ങി.
വാളാഡി മേഖലയില്‍ ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞിട്ടും ഇത് പുനരാരംഭിക്കുവാന്‍ ജനപ്രതിനിധികളാരും ഇടപെട്ടില്ല. പെരിയാര്‍ ടൗണില്‍ നിന്നും നെല്ലിമലക്കവല വരെ ജലവിതരണം നടക്കുന്നുണ്ട്. ഇവിടെ നിന്നും വാളാഡി, 62-ാം മൈല്‍ ഭാഗങ്ങളില്‍ രണ്ടിടത്ത് ജലവിതരണ പൈപ്പ് പൊട്ടിയ കാരണം പറഞ്ഞാണ് ബ്ലോക്ക് ചെയ്തത്. നിയന്ത്രണങ്ങളില്ലാത്ത രീതിയിലുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണം ജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്.
തൃതല പഞ്ചായത്തുകളും മറ്റും ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത രീതിയിലാണ് കിണറുകളും കുളങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിനായി കോടികള്‍ ചിലവഴിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്ത രീതിയിലാണെന്നും പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: