പലരും പലവട്ടം വാഗ്ദാനം നല്‍കിയെങ്കിലും വിമുക്ത ഭടന്മാരുടെ പെന്ഷന് തുക വര്‍ദ്ധിപ്പിച്ചതും മാന്യമായ പരിഗണന നല്കിയതും നരേന്ദ്രമോദി സര്‍ക്കാരാണ്. വണ്‍റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനോടുള്ള നന്ദി പറഞ്ഞാല്‍ മതിയാവില്ല. ബഹുഭൂരിപക്ഷം വിമുക്ത ഭടന്മാരും ബിജെപിയെ മനസ്സാലെ അനുകൂലിക്കുന്നത് ഇക്കാരണത്താലാണ്’, ഡെറാഡൂണിലെ പൂര്‍വ്വ സൈനിക അസോസിയേഷനുകളിലൊന്നിന്റെ അധ്യക്ഷന്‍ ജയ്സിങ് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയാണ് വിമുക്ത ഭടന്മാര്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 35-40 ശതമാനം വോട്ടര്‍മാരും മുന്‍ സൈനികരോ അവരുടെ ബന്ധുക്കളോ ആണ്. വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നതും ഇതുതന്നെ. സൈനികസേവനം അവസാനിപ്പിച്ച് മിക്കവരും ഡെറാഡൂണില്‍ സ്ഥലം വാങ്ങി വീടുവെയ്ക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്യുകയാണെന്ന് ഡെറാഡൂണ്‍ സൈനിക് കല്യാണ്‍ സന്സ്ഥാനിലെ ചുമതലക്കാര്‍ പറഞ്ഞു.
നിരവധി പോരായ്മകള്‍ ഒആര്‍ഒപി നടപ്പാക്കിയപ്പോള്‍ സംഭവിച്ചിട്ടുണ്ടെന്ന് സൈനിക് അസോസിയേഷന് നേതാവ് ജയ്സിങ് റാവത്ത് പറഞ്ഞു. സൈന്യത്തില്‍ ഉയര്‍ന്ന റാങ്കില്‍ വിരമിച്ചവര്‍ക്ക് വലിയ സംഖ്യ പെന്ഷന് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഓഫീസര്‍ റാങ്കിനു താഴെയുള്ള സൈനികര്‍ക്ക് താരതമ്യേന ചെറിയ തുകയാണ് വര്‍ദ്ധിച്ചത്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ സൈനിക അധികാരികളോടും കേന്ദ്രസര്‍ക്കാരിനോടും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമുക്ത ഭടന്മാര്, ജയ്സിങ് റാവത്ത് പറഞ്ഞു.
എന്നാല്‍ കൂടുതല്‍ കനത്ത ശബ്ദത്തിലാണ് പൂര്‍വ്വസൈനിക വെല്‍ഫെയര്‍ അസോസിയേഷന് അധ്യക്ഷന്‍ ശംസീര്സിങ് ബിഷ്ടിന്റെ പ്രതികരിച്ചത്. വിരമിച്ച സൈനികരിലെ 97 ശതമാനം പേരും ഓഫീസര്‍ റാങ്കില്‍ താഴെയുള്ളവരാണ്. അവര്‍ക്ക് അര്‍ഹമായ പെന്ഷന് നല്‍കാതെ വഞ്ചിച്ചു. എന്നിട്ടും അവരെല്ലാം കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് പെന്ഷന് കൂട്ടിനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന വിശ്വാസത്തിലാണ്,ബിഷ്ട് കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന് തലേ ദിവസം മസൂറി എംഎല്‍എയും കുതിരയുടെ കാല് ഒടിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ നായകനുമായ ഗണേശ് ജോഷിയുടെ പൊതുസമ്മേളനത്തിലെ മുഖ്യ പ്രാസംഗികനായി കണ്ടെന്ന് പറഞ്ഞപ്പോള്‍, ഗണേഷ് ജോഷി പൂര്‍വ്വ സൈനികനാണെന്നും നിയമസഭയിലേക്ക് കൂടുതല്‍ വിമുക്ത ഭടന്മാര് എത്തിയാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ അധികാരികള്‍ പരിഗണിക്കുകയുള്ളൂവെന്നും മറുപടി വന്നു. ഗണേഷ് ജോഷിയെ മുഴുവന്‍ പൂര്‍വസൈനിക അസോസിയേഷനുകളും പിന്തുണയ്ക്കുന്നുണ്ടെന്നും ശംസീര്സിങ് ബിഷ്ട് പറഞ്ഞു. പാരാട്രൂപ്പ് കമാണ്ടോയായി സൈന്യത്തില്‍ നിന്ന് വിരമിച്ച ബിഷ്ട് സൈനിക് ശക്തി എന്ന പേരില്‍ സ്വന്തമായി ഒരു പത്രവും നടത്തുന്നുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈനികര്‍ക്കായി യാതൊന്നും ചെയ്തില്ലെന്ന അഭിപ്രായക്കാരനാണ് പൂര്‍വ്വസൈനിക വെല്‍ഫെയര്‍ അസോസിയേഷന് ഉപാധ്യക്ഷന്‍ കൃഷ്ണദാദറിനുള്ളത്. അതുകൊണ്ടാണ് പൂര്‍വ്വസൈനികര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതെന്നും ദാദര്‍ പറഞ്ഞു. ബിജെപി മുന്‍ മുഖ്യമന്ത്രിയും ജനറലുമായിരുന്ന ബി.സി ഖണ്ഡൂരി അടക്കമുള്ള നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉത്തരാഖണ്ഡിലെ വിമുക്തഭടന്മാരുടെ സംഘടനകള്‍ കാണുന്നത്. പരിഹരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വിമുക്തഭട സമൂഹത്തെ അധികാരത്തിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന് തൃപ്തിപ്പെടുത്താന്‍ സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: