ചെന്നൈ: ചൊവ്വാഴ്ച രാത്രി എട്ടേ മുക്കാലോടെ ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ സ്മൃതി മണ്ഡപത്തിനു മുന്നില്‍ നിന്നാണ് തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച നീക്കങ്ങള്‍ക്കു തുടക്കമാകുന്നത്. അവിടെ പ്രണാമമര്‍പ്പിക്കാനെത്തിയ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം അരമണിക്കൂറിനു ശേഷം പുറത്തെത്തി മാധ്യമങ്ങളെ കണ്ടതോടെ മറ്റൊരു രാഷ്ടീയ നീക്കത്തിനു തുടക്കമായി.
അമ്മയുടെ (ജയലളിത) ആത്മാവുമായി സംസാരിച്ച ശേഷമാണ് എത്തിയതെന്ന മുഖവുരയോടെ തുടങ്ങിയ പനീര്‍ശെല്‍വം, തന്നെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നിര്‍ബന്ധിച്ചാണ് രാജിവെപ്പിച്ചതെന്നും പറഞ്ഞു. ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത യോഗത്തില്‍ അവരുടെ ബന്ധുക്കളടക്കം നിര്‍ബന്ധിച്ച് രാജിക്കത്തില്‍ ഒപ്പുവപ്പിച്ചു. ശശികല അധികാരമോഹിയെന്നും അദ്ദേഹം പറഞ്ഞു.
പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണയുമായി എത്തി. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗം രാത്രി വൈകി ശശികല പോയസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്തു. നേതൃത്വത്തിന് പിന്തുണ നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്. പനീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള തീരുമാനവും ഇവിടെ കൈക്കൊണ്ടു.
ഇന്നലെ രാവിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോടും പിന്നീട് തമിഴ ്ചാനലിലും ആരോപണങ്ങള്‍ പനീര്‍ശെല്‍വം ആവര്‍ത്തിച്ചു. ഒരു വിഭാഗം എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പമെന്നും ഡിഎംകെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെയാണ് ഉച്ചയോടെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ശശികല പോയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയത്. രാഷ്ട്രപതിക്കു മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കി, നിയമസഭ വിളിച്ചുച്ചേര്‍ക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: