തിരുവനന്തപുരം: പുതുതലമുറ രാഷ്ട്രീയത്തോട് വൈമുഖ്യം കാണിക്കുന്നതിന് പകരം ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരായി വളരണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭയും പാര്‍ലമെന്റും. പാര്‍ലമെന്റുകളുടെയും നിയമസഭകളുടെയും പരമാധികാരം സംരക്ഷിക്കേണ്ടത് ജനാധിപത്യവ്യവസ്ഥയാണെന്നും സ്പീക്കര്‍ പറഞ്ഞു.
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊള്ളരുതാത്തവര്‍ക്ക് ഇറങ്ങാനുള്ള ചെളിക്കുണ്ടാണ് രാഷ്ട്രീയം എന്ന സാമാന്യ ബോധം സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നത് പുതുതലമുറയെ ബാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരായി യുവതലമുറ വളരണം. ജനാധിപത്യത്തോടുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹത്തെ ജനാധിപത്യ വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുക എന്ന ഉത്തരവാദിത്തം നിയമസഭകള്‍ക്കുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, ജോയിന്റ് സെക്രട്ടറി എസ്. ബിന്ദു എന്നിവര്‍ സംസാരിച്ചു.
എല്ലാ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. എടത്തല അല്‍ അമീന് കോളേജിലെ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥി ആര്. അശ്വിന് ഗവര്‍ണറായെത്തി. അംഗങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി ഡി. അഞ്ജുവാണ് സ്പീക്കറായത്. എടത്തല അല്‍ അമീന് കോളേജ് ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി അക്ഷയ് ടി. ജേക്കബ് മുഖ്യമന്ത്രിയും നാദാപുരം ഗവ. കോളേജ് ബിഎസ്സി സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഷാഹിദ് പ്രതിപക്ഷ നേതാവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: