കാക്കനാട്: സുരക്ഷാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐഒസി ഉദയംപേരൂര്‍ പാചക വാതക ബോട്ടലിങ് പ്ലാന്റിലെ തൊഴിലാളി യൂണിയനുകള്‍ ആറ് ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. ഇന്നലെ രാത്രി എട്ടോടെ കലക്ടറുടെ ചേംബറില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാണയായത്.
പ്ളാന്റില്‍ ആദ്യം താല്കാലിക ആംബുലന്‍സ് സര്‍വീസും തുടര്‍ന്ന് സ്ഥിരം ആംബുലന്‍സ് സര്‍വീസും ഏര്‍പ്പെടുത്തുമെന്ന് കമ്പനി മാനേജ്മെന്റ് ഉറപ്പ്് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാതെ പിരിയുകയായിരുന്നു. വീണ്ടും രാത്രി എട്ടിന് നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ അന്തിമ തീരുമാനമായത്. പ്ലാന്റിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളിക്ക് പൊള്ളലേറ്റതില്‍ പ്രതിഷേധിച്ച് യൂണിയനുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതലാണ് പണിമുടക്ക് തുടങ്ങിയത്. സുരക്ഷ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു പ്ലാന്റിലെ യൂണിയനുകളുടെ ആവശ്യം. പ്രശ്ന പരിഹാരത്തിനായി തിങ്കളാഴ്ച കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും തീരുമാനമായിരുന്നില്ല. പ്ലാന്റില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത് നയപരമായ കര്യാമായതിനാല് ഇക്കാര്യത്തില്‍ മാനേജ്മെന്റ് തലത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി ഉറച്ച് നിന്നതോടെ ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് യൂണിയനുകള്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങിയത്.
പാചക വാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കമ്പനി മാനേജ്മെന്റും യൂണിയന് നേതാക്കളും നിലപാടുകളില്‍ അയവുവരുത്തിയതാണ് സമരം പിന്‍വലിക്കാന്‍ കാരണമായതെന്നാണ് സൂചന. പ്ലാന്റില്‍ 13 മുതല്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താല്കാലിക ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാമെന്ന് ഐഒസി മാനേജ്മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്കി. അതുവരെ ഈ മാസം ഒമ്പത് മുതല്‍ 12 വരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് രാവിലെ ഏഴ് മുതല്‍ ആംബുലന് സര്‍വീസ് വിട്ടുനല്‍കാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
മെയ് 10ന് മുമ്പ് പ്ലാന്റില്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ള സ്ഥിരം ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാനും തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസില്‍ ഡ്രൈവറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നല്‍കും. ജില്ലാ കലക്ടര്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നാരായണന് നമ്പൂതിരി, ഐഒസി എല്‍പിജി ബോട്ട്ലിങ് പ്ലാന്റ് ചീഫ് മാനേജര്‍ എന്‍.മനോഹരന്, എല്‍പിജി ചീഫ് മാനേജര്‍ ജി.വി.എസ്.റെഡ്ഡി, വിവിധ തൊഴിലാളി യൂണിയന് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: