തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന 29 ദിവസത്തെ സമരത്തിന് ശുഭപരിസമാപ്തി. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ 24 ദിവസമായി നടത്തിവന്ന നിരാഹാര സമരം ഇന്നലത്തെ ചര്‍ച്ചയോടെ അവസാനിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടന്നപ്പോള്‍ വിവിധ സമരപ്പന്തലുകളില്‍ ആകാംക്ഷയായിരുന്നു. 11.30ന് ആരംഭിച്ച ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടപ്പോള്‍ ബ്രേക്കിങ് ന്യൂസിനായി വിദ്യാര്‍ത്ഥികള്‍ കാതോര്‍ത്തു. മണിക്കൂറുകള്‍ കടന്നപ്പോള്‍ ലോ അക്കദമി പരിസരത്ത് മൂകത തളംകെട്ടി. 1.30 ഓടെ ആദ്യത്തെ ശുഭവാര്‍ത്ത പുറത്തു വന്നു. സംയുക്ത സമര സമിതി മുന്നോട്ട് വച്ച 25 ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന വാര്‍ത്തയായിരുന്നു അത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായി. വിവിധ സംഘടനകളുടെ സമരപ്പന്തലുകളില്‍ നിന്ന് ജയാരവം മുഴങ്ങി. വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത എസ്എഫ്ഐക്കെതിരെയും പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ട സംസ്ഥാന സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ആട്ടവും പാട്ടുമായാണ് വിദ്യാര്‍ത്ഥികള്‍ വിജയം ആഘോഷിച്ചത്. എബിവിപിയും എഐഎസ്എഫും കെഎസ്യുവും എംഎസ്എഫും ഹോസ്റ്റല്‍ പെണ്‍കുട്ടികളും പ്രത്യേകം ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് കൊട്ടും മേളവും അക്കാദമിക്ക് മുന്നിലെത്തിയതോടെ ആഹ്ലാദം മുര്ദ്ധന്യാവസ്ഥയിലായി. വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുത്ത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന നിരാഹാരം ഇതോടെ അവസാനിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും അഭിനന്ദനവുമായി രംഗത്തു വന്നു. തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് പ്രകടനം തെരുവുകള്‍ കൈയടക്കി. ഇതോടെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവസിച്ച ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, കെ. മുരളീധരന് എംഎല്‍എ തുടങ്ങിയവര്‍ ഉപവാസം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപനം വന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നാരങ്ങാനീര് നല്കി വി.വി. രാജേഷിന്റെ നിരാഹാരം അവസാനിപ്പിച്ചു. സമരം വിജയിക്കുന്നതുവരെ വിദ്യാര്‍ത്ഥികളോടൊപ്പം ബിജെപി ഉണ്ടാകുമെന്ന വാക്ക് തങ്ങള്‍ പാലിച്ചെന്ന് വി.വി. രാജേഷ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. തുടര്‍ന്ന് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം കോണ്‍ഗ്രസിന്റെ സമരപ്പന്തലില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എത്തി. തുടര്‍ന്ന് കെ. മുരളീധരന്റെ നിരാഹാരവും അവസാനിപ്പിച്ചു.
പരീക്ഷയടുത്തു! ഇനി സമരത്തിന്റെ ചൂടില്‍ നിന്ന് പരീക്ഷാ കാലത്തേക്ക് ചേക്കേറേണ്ടിയിരിക്കുന്നു. സമരഭൂമി സാധാരണ നിലയിലേക്ക് മാറുകയാണ്. വിദ്യാര്‍ത്ഥികള്‍ തെരുവില്‍ നിന്ന് ക്ലാസ് മുറികളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: