നെയ്യാറ്റിന്‍കര: അനധികൃത സമാന്തര സര്‍വീസുകള്‍ പരിശോധിക്കാനെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരെ മര്‍ദ്ദിച്ച ആറ് സിഐടിയു പ്രവര്‍ത്തകര്‍ പിടിയില്‍. സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാരായ പെരുമ്പഴുതൂര്‍ തളിയാഴിക്കല് മണികണ്ഠവിലാസത്തില്‍ ജയന്(36), പാലിയോട് ചന്തവിള പുത്തന്‍വീട്ടില്‍ ബിജു(33), പാലിയോട് സ്വദേശി അഭിലാഷ്(33), പൊരിയാണിക്കാല പുത്തന്‍വീട്ടില്‍ ഉണ്ണി(34), കാവുവിള അയണിയറത്തല പുത്തന്‍വീട്ടില്‍ മനു (27), തൊഴുക്കല്‍ കിഴക്കേ കുന്നുവിള വീട്ടില്‍ മനോജ് (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അനധികൃത സമാന്തര സര്‍വ്വീസുകള്‍ പിടികൂടാനായി ഡെപ്യുട്ടി ട്രാസ്പോര്‍ട്ട് കമ്മീഷണര്‍ ചുമതലപ്പെടുത്തിയ മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ആറ്റിങ്ങല്‍ ആര് ടി ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശങ്കരപ്പിള്ള (43) അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിറോസ് (39), ബിജു (45) എന്നിവരാണ് സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്.
അമരവിളയില്‍ നിന്നും ഉദിയന്‍കുളങ്ങരയില്‍ നിന്നും വേണ്ടത്ര രേഖകളൊന്നുമില്ലാത്തതിനാല്‍ പിടികൂടിയ രണ്ട് സമാന്തര വാഹനങ്ങള്‍ ഡെപ്യുട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിടിച്ചിട്ടു.
വീണ്ടും വാഹനപരിശോധനയ്ക്കായി പുറപ്പെട്ട സംഘത്തെ അമരവിള പാലത്തിനു സമീപത്ത്വച്ച് പത്തോളം വരുന്ന സിഐടിയുക്കാര്‍ കുറുതടിയും കമ്പികളുമായെത്തി തടഞ്ഞു. അസഭ്യം വിളിച്ചശേഷം വാഹനം തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ജീവനക്കാരെ ആക്രമിച്ചു. രക്ഷപെടാന്‍ ശ്രമിച്ചവരെ അക്രമി സംഘം പിന്തുടര്ന്ന് മര്‍ദ്ദിച്ചു. ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി സംഘം വിരട്ടി ഓടിച്ചു. വിവരമറിഞ്ഞു നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തത്തെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ആക്രമണം നടത്തിയശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: