മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലെ പോലീസ് മുഴുവന്‍ ‘ജനമൈത്രി’; പ്രവൃത്തിയില്‍ എല്ലാവരും ജനങ്ങള്‍ക്ക് ശത്രു. പശ്ചിമ കൊച്ചിയിലെ ആറ് പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകളാണ്. പക്ഷേ, ജനങ്ങള്‍ക്ക് ഈ ഇവയെക്കുറിച്ചും പോലീസിനെക്കുറിച്ചും പരാതി മാത്രം. ജനശിക്ഷകരാകുന്നു പോലീസെന്നാണ് അവസ്ഥ.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമെടുത്താല്‍ ഈ പോലീസും സ്റ്റേഷനുകളും പ്രതിക്കൂട്ടിലാകും. ക്രൂരമര്‍ദ്ദനങ്ങള്‍, പക്ഷപാത നടപടികള്‍, ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍, സേവനം നല്കാതിരിക്കല് തുടങ്ങി പരാതിക്കെട്ട് വലുതാണ്. കുടുംബത്തെ ബീച്ചില്‍ മര്‍ദ്ദിച്ചതും വാന്‍ ഡ്രൈവറെ മര്‍ദ്ദിച്ചവശനാക്കി നട്ടെല്ല് തകര്‍ത്തും ചിലത്. പട്ടികജാതി സ്ത്രീയെ അവഹേളിച്ചത്
നാടിന് നാണക്കേട്. പള്ളി പ്പെരുന്നാളിന് ജനക്കൂട്ടത്തെ മര്‍ദ്ദിച്ചത് കൊടിയ പോലീസ് ഭീകരത. ക്ഷേത്ര ഉത്സവങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതും ആഘോഷ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തിയതും മറ്റും വ്യക്തികളുടെയും സമൂഹത്തിന്റെയും മേലുള്ള ‘ഔദ്യോഗിക’ കടന്നുകയറ്റം. ജനങ്ങളെ സേവിക്കേണ്ട, മാതൃകയാകേണ്ട പോലീസിന്റെ ‘ജനമൈത്രി’ പ്രവര്‍ത്തനം ജനങ്ങളോടുള്ള ശത്രുതാ പ്രകടനമായിരിക്കുന്നുവെന്നാണ് പരാതികള്‍.
പശ്ചിമ കൊച്ചിയിലെ പോലീസിനും പോലീസ് സ്റ്റേഷനുമെതിരെ മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി, കോടതികള്‍, ഉന്നത ഭരണാധികാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരാതികള്‍ നിരന്തരം കൂടുന്നു. പുതുവര്‍ഷാഘോഷത്തില്‍ നഗര പ്രവേശന കവാടങ്ങളില്‍ സുരക്ഷയുടെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് പ്രദേശ വാസികള്‍ക്ക് വീട്ടില്‍ കയറാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു.
അതേസമയം, രാഷ്ട്രീയ വിരോധവും പക്ഷപാതവും കാണിക്കുന്നുവെന്നും ഇഷ്ടക്കാര്‍ക്ക് വിടുപണി ചെയ്യുന്നെന്നും ആക്ഷേപമുണ്ട്. പരാതികള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംഘടിച്ച് ജനമൈത്രി പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: