സ്വന്തം ലേഖകന്‍
കൊല്ലം: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. ഔദ്യോഗിക അവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍വാഹനങ്ങള്‍ ഉപയോഗിക്കാവു എന്നത് നിയമമാണെങ്കിലും ആ നിയമം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥപ്രതിനിധികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത്.
റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ വാഹനങ്ങളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. ഇതില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ വാഹനങ്ങളാണ് കൂടുതലായി ദുരുപയോഗം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉന്നതഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കും കളക്ടര്‍, ജഡ്ജി, പോലീസ് സൂപ്രണ്ട് എന്നിവര്‍ ഒഴികെ ആരെയും സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരെ താമസസ്ഥലത്ത് എത്തിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ല.
ജനപ്രതിനിധികള്‍ക്കും കോര്പ്പറേഷന് ചെയര്മാന്മാര്ക്കും ബോര്‍ഡ് മെമ്പര്‍മാര്‍ക്കും ഇതേ നിയമം തന്നെയാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ഈ നിയമം ലംഘിക്കുകയാണ്. ഉദ്യോഗസ്ഥരാകട്ടെ വീട്ടാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പാര്‍ട്ടി വാഹനമാക്കിയാണ് സര്‍ക്കാര്‍വാഹനങ്ങളെ മാറ്റിയിരിക്കുന്നത്. പ്രസിഡന്റുമാരെ രാവിലെ വീട്ടില്‍ ചെന്ന് വിളിക്കുക, മരണത്തിനും കല്യാണത്തിനും എത്തിക്കുകയാണ് ഇപ്പോള്‍ പഞ്ചായത്ത് വാഹനം ഓടിക്കുന്നവരുടെ ജോലി.
സര്‍ക്കാര്‍വാഹനത്തില്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ലോഗ് ബുക്കില്‍ പുറപ്പെടുന്ന സമയത്തെ കിലോമീറ്റര്‍, സമയം, യാത്രയുടെ വിവരങ്ങള്‍ എന്നിവ സൂചിപ്പിക്കണം. കൂടാതെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരവും പറയുന്ന സമയത്ത് ബുക്ക് ഹാജരാക്കണം. മിന്നല്‍ പരിശോധന ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ വാഹനത്തില്‍ തന്നെ ബുക്ക് സൂക്ഷിക്കണം. അതേസമയം ഇതെല്ലാം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. ഭൂരിഭാഗം പഞ്ചായത്ത് വാഹനങ്ങളിലും ശരിയായ രീതിയിലല്ല ലോഗ്ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: