കൊല്ലം: കുടുംബശ്രീ മുഖേനെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം. സിപിഎം നേതൃത്വമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സിഡിഎസ് യോഗങ്ങളില്‍ പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വ്യാജമാണെന്ന് പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി സിപിഎമ്മുമായി അടുപ്പമുള്ള സിഡിഎസ് അംഗങ്ങളുടെ പ്രത്യേകയോഗങ്ങളും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടന്നു.
തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നല്കുന്ന ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണയോജന പദ്ധതി, ബാങ്ക് വായ്പക്കുള്ള മുദ്രാ യോജന, ഇന്‍ഷുറന്‍സ് സ്കീമുകള്‍, ഭവനവായ്പകള്‍, വിവിധ ഇനം സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇവയെല്ലാം വ്യാജമാണെന്നുള്ള പ്രചരണം നടത്തണമെന്നാണ് സിപിഎം നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കേന്ദ്രസര്‍ക്കാരിന്റെ മികച്ച നയങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കാനുള്ള വേദിയാക്കി ഇവര്‍ കുടുംബശ്രീയെ മാറ്റുകയാണെന്നുള്ള ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ഇടതുഭരണം നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീകളുടെ പ്രവര്‍ത്തനവും.
സ്വയംതൊഴില്‍ വായ്പാപദ്ധതികള്ക്കടക്കം പഞ്ചായത്ത് സെക്രട്ടറിമാരുടെ സാക്ഷ്യപത്രം വേണമെന്നിരിക്കെ അത് നല്‍കരുതെന്നും സിപിഎമ്മുകാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീയുടെ വാര്ഷികപൊതുയോഗങ്ങളിലടക്കം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തികൊണ്ടുള്ള പ്രസംഗങ്ങളാണ് എംഎല്‍എമാരടക്കമുള്ള സിപിഎം ജനപ്രതിനിധികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: