തിരുവനന്തപുരം: വിജിലന്‍സിന് വീണ്ടും തിരിച്ചടി. പാറ്റൂര്‍ ഭൂമി കൈയേറ്റ കേസില്‍ 15 ദിവസത്തിനകം ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അന്ത്യശാസനം നല്കി. സര്‍ക്കാര്‍ഭൂമി കൈയേറിയതിന്റെ വ്യക്തമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും കേസ് എടുക്കാത്തതെന്തെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.
പാറ്റൂരില്‍ സര്‍ക്കാരിന്റെ 12 സെന്റ് സ്ഥലം കൈയേറാന്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ്സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് തുടങ്ങി ആറു പേര്‍ക്കെതിരെയാണ് കേസ്. വിഎസ് പരാതിയുമായി ആദ്യം സമീപിച്ചപ്പോള്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു വിജിലന്‍സ്. 2015 ഡിസംബറില്‍ കേസ് വിജിലന്‍സ് കോടതിയിലെത്തിയപ്പോഴും നിലപാടില്‍ മാറ്റമുണ്ടായില്ല.
എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ 2016 ആഗസ്റ്റ് മുതല്‍ ത്വരിതാന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. നിര്‍ണായക രേഖകള്‍ ലോകായുക്തയുടെ കൈവശമാണ്. അത് ലഭിക്കാത്തതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ത്വരിതാന്വേഷണം നടക്കുന്നതെന്നും വിജിലന്‍സ് അറിയിച്ചു.
ഇതില്‍ തൃപത്നാകാതെ ജഡ്ജി എ. ബദറുദ്ദീന്‍ കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി അജിത്കുമാര്‍ ഉച്ചയ്ക്കുശേഷം ഹാജരായി. ഈ സമയം ലോകായുക്തയുടെ കൈവശമിരിക്കുന്നെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിച്ച രേഖകള്‍ പകര്‍പ്പു സഹിതം വിഎസിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി. കോടതി അവ അന്വേഷണ ഉദ്യോഗസ്ഥന് രേഖാമൂലം കൈമാറി. ഇനി രേഖകള്‍ ലഭിച്ചില്ലെന്ന് ഒഴിവു പറയരുതെന്നും കോടതി അന്ത്യശാസനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: